print edition എല്ലാ സാമഗ്രികൾക്കും വിലവർധന; നിർമാണമേഖല കടുത്ത പ്രതിസന്ധിയിൽ

കെ എ നിധിൻ നാഥ്
Published on May 10, 2026, 01:30 AM | 1 min read
തൃശൂർ: നിർമാണ മേഖലയെ തകർച്ചയിലേക്ക് തള്ളിയിട്ട് ഉൽപ്പന്നങ്ങളുടെ വിലവർധന. പശ്‌ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള അനിയന്ത്രിതമായ വിലക്കയറ്റമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഗ്യാസിന്റെ ലഭ്യത കുറഞ്ഞതിനൊപ്പം കേന്ദ്ര സർക്കാർ അനിയന്ത്രിതമായി വില കൂട്ടിയതും അമിത വിലവർധനയ്‌ക്കിടയാക്കി. ഇതിനൊപ്പം ഉടലെടുത്ത തൊഴിലാളി ക്ഷാമം പ്രതിസന്ധി ഇരട്ടിയാക്കി. കെട്ടിട നിർമാണ സാമഗ്രികളുടെ വില 10 മുതൽ 50 ശതമാനംവരെയാണ് കൂടിയത്. നിർമാണമേഖല സ്തംഭിക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
വീട് നിർമിക്കാൻ ചതുരശ്ര അടിക്ക് 2000–2200 രൂപവരെയായിരുന്ന ശരാശരി നിരക്ക് ഒറ്റയടിക്ക് 2400–3000 രൂപയായി ഉയർന്നു. 1000 ചതുരശ്ര അടിയുള്ള വീട് പണിയാൻ ചുരുങ്ങിയത് നാല് മുതൽ എട്ടുലക്ഷം രൂപവരെ അധികംവേണം.
കന്പിക്ക് കിലോയ്‌ക്ക് 10–15 രൂപ വർധിച്ചു. 50 കിലോ സിമന്റ് ചാക്കിന് 30 രൂപവരെ കൂടി. 315–320 രൂപയായിരുന്ന മൊത്തവിപണി വില 340–350 രൂപയായി. സ്റ്റീൽ, അലുമിനിയം ഫാബ്രിക്കേഷൻ ഉൽപ്പന്നങ്ങളുടെ വില 10–15 ശതമാനംവരെ കൂടി.
ഗ്യാസ് പ്രതിസന്ധി രൂക്ഷമായതോടെ ടൈൽസിനൊപ്പം ക്ലോസെറ്റ്, വാഷ് ബേസിൻ എന്നിവയുടെ നിർമാണവും പ്രതിസന്ധിലായി. ആവശ്യത്തിന് സാധനം കിട്ടാതായതോടെ വില 50 ശതമാനമാണ് വർധിച്ചത്. പിവിസി പൈപ്പുകളുൾപ്പെടെയുള്ള പ്ലംബിങ് സാമഗ്രികൾക്ക് 30 ശതമാനം വരെയും വില കൂടി. ചെന്പ് കന്പിയുടെ വില വർധന വയറിങ് ചെലവും കൂട്ടി. ഇതിനായുള്ള വസ്‌തുക്കൾക്ക് 30 ശതമാനത്തിനു മുകളിലാണ് വിലകൂടിയത്. ഇതിന്റെ മറവിൽ മണ്ണ്, മെറ്റൽ, ചെങ്കല്ല് തുടങ്ങിയവയുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. ഒരു ചെങ്കല്ലിന് 5–10 രൂപവരെയാണ് കൂട്ടിയത്.










0 comments