ആസൂത്രണപ്പിഴവിന് പരിഹാരമില്ല; നുണമാത്രം ആയുധം

തിരുവനന്തപുരം: ജനങ്ങൾ ഇരുട്ടിൽ നട്ടംതിരിയുന്പോൾ കള്ളങ്ങൾ ആവർത്തിച്ച് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. ആര്യാടൻ മുഹമ്മദിന്റെ കാലത്തെ ദീർഘകാല കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയെന്ന നുണയാണ് മന്ത്രിയുടെ പ്രതിരോധം. റെഗുലേറ്ററി കമീഷൻ അംഗങ്ങളുടെ പേരടക്കം വലിച്ചിഴച്ചാണ് മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചത്. ചട്ടപ്രകാരമല്ലാത്ത കരാർ റദ്ദാക്കിയതില്‍ ഉൾപ്പെട്ടിട്ടില്ലാത്ത കമീഷൻ അംഗം ബി പ്രദീപിന്റെ പേരാണ് രാഷ്‌ട്രീയലക്ഷ്യത്തോടെ ഉപയോഗിച്ചത്. കെഎസ്‌ഇബിയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനായതിനാൽ നടപടിക്രമങ്ങളിൽനിന്ന് പൂർണമായും വിട്ടുനിന്നിരുന്നെന്ന് പ്രദീപ് പറഞ്ഞു.
അനുവാദം വാങ്ങാതെ കരാറുണ്ടാക്കിയ യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടാണ് മറനീക്കിയത്.
കീഴ്‌വഴക്കം ലംഘിച്ചുണ്ടാക്കിയ കരാർ വൈദ്യുതി റെഗുലേറ്ററി കമീഷൻ റദ്ദാക്കുകയായിരുന്നു. ആ ഘട്ടത്തിലും എൽഡിഎഫ് ലോഡ് ഷെഡിങ് ഏർപ്പെടുത്തിയില്ല. 2015ലാണ് ദീർഘകാല കരാർ ഒപ്പിട്ടത്. ക്രമപ്രകാരമല്ലാത്ത കരാറായതിനാല്‍ കമീഷൻ റദ്ദാക്കി. 2016ൽ യുഡിഎഫ് അധികാരമൊഴിയുംവരെ കരാർ ക്രമപ്പെടുത്താൻ നടപടിയെടുത്തില്ല. എൽഡിഎഫ് വന്നതോടെ, കരാർ അംഗീകരിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യത്തിൽ അന്തിമ തീരുമാനമാകുംവരെ വൈദ്യുതി വാങ്ങാൻ കമീഷൻ അനുവദിക്കുകയായിരുന്നു. 2021ൽ കമ്പനികൾ അപ്പലറ്റ് ട്രൈബ്യൂണലിനെയും സുപ്രീംകോടതിയെയും സമീപിച്ചു. 2023 മെയ് 10ന് കമീഷൻ കരാർ റദ്ദാക്കി. വൈദ്യുതി നിയമത്തിലെ സെക്‌ഷൻ 108 പ്രകാരം എൽഡിഎഫ് സർക്കാർ കരാർ പുനഃസ്ഥാപിച്ചു. കമ്പനികൾ വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂലവിധി നേടി. ഇതിനെതിരെ എൽഡിഎഫ് സർക്കാർ നൽകിയ ഹർജി സുപ്രീംകോടതിയിലാണ്.









0 comments