അന്ന് രാജ്യത്തെ മികച്ച ആശുപത്രി, ഇന്ന് 'ഇരുട്ടിലും'; ചേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെട്ടത്തിൽ

മൊബൈല്‍ വെളിച്ചത്തില്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നു
മലപ്പുറം: ചേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സ നടക്കുന്നത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ. അറ്റകുറ്റപ്പണിക്കായി കെഎസ്ഇബി അധികൃതർ ലൈൻ ഓഫ് ചെയ്തതോടെയാണ് ആശുപത്രി ഇരുട്ടിലായത്. ആശുപത്രിയിൽ ജനറേറ്റർ ഉണ്ടെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി പ്രവർത്തനരഹിതമാണ്.
ബദൽ മാർഗം ഇല്ലാത്തതാണ് ഇന്ന് ചേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ദുരിതത്തിന് കാരണം. വൈദ്യുതി മുടക്കം വന്നതോടെ ഇ ഹെൽത്ത് സംവിധാനവും താറുമാറായി. ഒപി പ്രവർത്തനവും കുത്തിവെയ്പ്പ് എടുക്കുന്നതുൾപ്പടെ മൊബൈൽ വെളിച്ചത്തിന്റെ സഹായത്തോടെയായി. ഇതോടെ രോഗികളും ഡോക്ടർമാരും ജീവനക്കാരും ഒരുപോലെ വലഞ്ഞു.
ഇ ഹെൽത്ത് സംവിധാനത്തിൽ ഡോക്ടർമാരുടെ ലഭ്യത, ഒപി ടിക്കറ്റ്, ഡോക്ടറുടെ കുറിപ്പടി, ലാബ് റിസൾട്ട്, മരുന്ന് വിതരണം എല്ലാം കംപ്യൂട്ടർ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതെല്ലാം സ്തംഭിച്ചു. ബുധനാഴ്ച ഒപി ടിക്കറ്റ് എഴുതി നൽകേണ്ട അവസ്ഥയിലുമായി. എൽഡിഎഫ് ഭരണ കാലത്ത് രാജ്യത്തെ മികച്ച പ്രാഥമിക ആശുപത്രിയായി തെരെഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഇന്ന് യുഡിഎഫ് ഭരണകാലത്ത് ഇരുട്ടിൽ നട്ടം തിരിയുന്നത്.
ലക്ഷങ്ങൾ ചെലവഴിച്ചാണ് ആശുപത്രിയിൽ ജനറേറ്റർ സ്ഥാപിച്ചത്. ഇത് പ്രവർത്തനരഹിതമായിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും പഞ്ചായത്ത് അധികൃതർ വൈദ്യുതി വകുപ്പിനെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇതോടൊപ്പം അപ്രഖ്യാപിത പവർകട്ട് കൂടി വന്നതോടെ ആകെ ഇരുട്ടിലായ അവസ്ഥയാണ്. ജനറേറ്റർ തകരാർ പരിഹരിച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments