പോട്ട ബാങ്ക് കവർച്ച: പ്രതി റിജോ ആന്റണിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

potta bank robbery
വെബ് ഡെസ്ക്

Published on Feb 18, 2025, 12:10 PM | 1 min read

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിലെ കവർച്ച കേസിൽ പിടിയിലായ പ്രതി റിജോ ആന്റണിയെ കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. അഞ്ചു ദിവസം അന്വേഷണത്തിനായി പോലീസ് ചോദിച്ചിരുന്നു. തെളിവെടുപ്പ് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടുദിവസം മാത്രമാണ് കോടതി അനുവദിച്ചത്. ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കണം.


കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറൽ ബാങ്കിലാണ് കവർച്ച നടന്നത്. 15ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടികൂടിയത്. ഒറ്റയ്ക്ക് സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയിൽ ബന്ദിയാക്കി നിർത്തിയാണ് പ്രതി കവർച്ച നടത്തിയത്. ഹെൽമറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടർ തകർത്താണ് പ്രതി 15 ലക്ഷം രൂപ തട്ടിയെടുത്തത്. മൂന്ന് മിനിറ്റിൽ കവർച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.


ഞായറാഴ്ച രാത്രി വീട്ടിൽ നിന്നാണ്‌ പ്രതിയെ പ്രത്യേക അന്വേഷക സംഘം പിടികൂടിയത്‌. ഇയാൾ കൊള്ളയടിച്ച 15ലക്ഷം രൂപയിൽ 10 ലക്ഷവും കണ്ടെടുത്തു. കുറ്റം സമ്മതിച്ച പ്രതി കടം വീട്ടാനാണ് കൊള്ളയടിച്ചതെന്നാണ്‌ മൊഴി നൽകിയത്‌. ആഡംബര ജീവിതമാണ്‌ മോഷണത്തിലേക്ക്‌ പ്രതിയെ നയിച്ചതെന്നാണ്‌ പൊലീസ്‌ കണ്ടെത്തൽ. മോഷണം നടത്താൻ പ്രതി ഉപയോഗിച്ച സ്‌കൂട്ടറും വ്യാജ നമ്പർ പ്ലേറ്റ്‌ വെക്കാൻ ഉപയോഗിച്ച വസ്‌തുക്കളും വീട്ടിൽ നിന്ന്‌ കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home