മിന്നൽ ഹർത്താൽ ; പോപ്പുലർ ഫ്രണ്ട് 2.42 കോടി നഷ്ടപരിഹാരം നൽകണം

കൊച്ചി : മിന്നൽ ഹർത്താലിലെ ആക്രമണവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കൾ കെഎസ്ആർടിസിക്ക് 2.42 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ. ഹർത്താലിൽ സർവീസ് മുടങ്ങിയതടക്കമുള്ള നഷ്ടം പരിഹരിക്കാനുള്ള തുകയാണിതെന്ന് ഹെെക്കോടതി നിയോഗിച്ച ക്ലെയിം കമീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.
ഹർത്താലിന് മുമ്പുള്ള ഏഴുദിവസത്തെ കെഎസ്ആർടിസിയുടെ ശരാശരി വരുമാനം 5,88,48,829 രൂപയാണ്. ഹർത്താൽദിനത്തിലെ വരുമാനം 2,13,21,983 രൂപമാത്രം. സർവീസ് മുടങ്ങിയതിനാൽ ഡീസൽ ഇനത്തിൽ 1,22,60,309 രൂപ ലാഭമുണ്ടെങ്കിലും മറ്റു ക്ലെയ്‌മുകളിൽ 10,08,160 രൂപ നഷ്ടം വന്നിട്ടുണ്ട്. അതിനാൽ യഥാർഥ നഷ്ടം 2,42,58,376 രൂപയാണെന്നാണ് കണ്ടെത്തിയത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ നടത്തിയ റെയ്ഡിലും അറസ്‌റ്റിലും പ്രതിഷേധിച്ചായിരുന്നു 2022 സെപ്‌തംബർ 23ന് മിന്നൽ ഹർത്താൽ. ഹെെക്കോടതി നിരോധിച്ചിട്ടുള്ള മിന്നൽ ഹർത്താലിൽ 59 കെഎസ്ആർടിസി ബസുകളാണ് തകർത്തത്. നിരവധി സർവീസ് തടഞ്ഞു. അക്രമത്തിൽ 10 ജീവനക്കാർക്കും ഒരു യാത്രക്കാരനും പരിക്കേറ്റിരുന്നു. നഷ്ടപരിഹാരം തേടി കെഎസ്ആർടിസിയാണ് ഹെെക്കോടതിയെ സമീപിച്ചത്.










0 comments