print edition ഡോക്ടർമാരില്ല; താലൂക്കാശുപത്രിയിൽ കിടത്തിച്ചികിത്സ മുടങ്ങി

രോഗികളെ അഡ്‌മിറ്റ് ചെയ്യാത്തതിനാൽ കാസർകോട് പൂടംകല്ല് താലൂക്കാശുപത്രിയിൽ ഒഴിഞ്ഞുകിടക്കുന്ന കിടക്കകൾ
കാസർകോട്: ഡോക്ടർമാരില്ലാത്തതിനാൽ പൂടംകല്ല് താലൂക്കാശുപത്രിയിൽനിന്ന് രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജുചെയ്തു. മലയോരത്ത് പനി പടരുന്പോഴാണ് ഇൗ ക്രൂരത. കിടത്തിച്ചികിത്സ കിട്ടാതെ വലയുകയാണ് പ്രദേശത്തുള്ള രോഗികൾ. 20 ഡോക്ടർമാർ വേണ്ട സ്ഥാനത്ത് ഇപ്പോഴുള്ളത് 6 പേർമാത്രം.
വെള്ളരിക്കുണ്ട് മേഖലയിലെ പ്രധാന സർക്കാർ ആശുപത്രിയായ പൂടംകല്ല് താലൂക്കാശുപത്രിയിൽ രാത്രികാല ചികിത്സ മുടങ്ങിയിട്ട് കുറച്ചുകാലമായി. ആവശ്യമായ ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ മലയോരത്ത് പടർന്നുപിടിക്കുന്നുണ്ട്. ‘ഡോക്ടറില്ല, അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ല’ എന്നാണ് രോഗികളോട് അധികൃതരുടെ മറുപടി.
പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകളിലായി 32 ബെഡുകളാണുള്ളത്. ഇൗ മൂന്നു വിഭാഗത്തിലുമായി 3 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രാത്രികാലത്ത് ഡോക്ടർമാരുടെ സേവനം ആവശ്യമില്ലെന്ന് സമ്മതിച്ചതുകൊണ്ടാണ് ഇവരെ അഡ്‌മിറ്റ് ചെയ്യാൻ അധികൃതർ തയ്യാറായത്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ആകെയുള്ള സർക്കാർ ചികിത്സാകേന്ദ്രത്തിന്റെ അവസ്ഥയാണിത്.
ഡോക്ടർമാരില്ലാത്തതിനാൽ, നൂറുകണക്കിന് രോഗികളാണ് ദിവസവും മടങ്ങിപ്പോകുന്നത്. ഇൗ സ്ഥിതിയിലും ആരോഗ്യവകുപ്പ് അനങ്ങുന്നില്ല. അകലെയുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് വെള്ളരിക്കുണ്ട് മേഖലയിലെ രോഗികൾ.










0 comments