പൊൻമുടിയിലെ തണുപ്പിന് ഇനി ചൂട്കൂടും! പ്രവേശന നിരക്കുകൾ കുത്തനെ കൂട്ടി

പൊൻമുടി
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടി ഹിൽസ്റ്റേഷനിലേക്ക് വണ്ടിതിരിക്കാൻ പ്ലാനിടുന്നവർ ഇനി പോക്കറ്റ് അല്പം കൂടുതൽ വീർപ്പിക്കേണ്ടി വരും. പൊൻമുടിയിലേക്കുള്ള പ്രവേശന ഫീസും വാഹന പാർക്കിംഗ് നിരക്കുകളും പുതുക്കി നിശ്ചയിച്ചു. ജിഎസ്ടി ഉൾപ്പെടെയുള്ള പുതിയ നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.
പുതിയ മാറ്റങ്ങൾ പ്രകാരം നാട്ടുകാരായ മുതിർന്നവർക്കുള്ള പ്രവേശന ഫീസ് 50 രൂപ ആയും കുട്ടികൾക്കുള്ളത് 25 രൂപ ആയും നിശ്ചയിച്ചു. ഇതോടൊപ്പം വിദേശ സഞ്ചാരികളുടെ ഫീസിലും വൻ വർധനയാണ് വരുത്തിയിട്ടുള്ളത്. വിദേശികളായ മുതിർന്നവർക്ക് 400 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ഇനി ഈടാക്കുക. എന്നാൽ പഠനയാത്രയ്‌ക്കെത്തുന്ന വിദ്യാർത്ഥികൾക്കുള്ള പ്രവേശന ഫീസ് മാറ്റമില്ലാതെ 30 രൂപയായി തന്നെ തുടരും.
സഞ്ചാരികൾ എത്തുന്ന വാഹനങ്ങളുടെ പാർക്കിംഗ് നിരക്കുകളിലും കാര്യമായ മാറ്റമുണ്ട്. ടൂവീലറുകൾക്ക് 25 രൂപയും ത്രീവീലറുകൾക്ക് 35 രൂപയും ഈടാക്കുമ്പോൾ, കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 50 രൂപയാണ് നിരക്ക്. മീഡിയം മോട്ടോർ വാഹനങ്ങൾക്ക് 200 രൂപയും ഹെവി വാഹനങ്ങൾക്ക് 1200 രൂപയുമാണ് പുതുക്കിയ നിരക്കുകൾ. കൂടാതെ സ്റ്റിൽ ക്യാമറയ്ക്ക് 85 രൂപയും മൂവി ക്യാമറയ്ക്ക് 600 രൂപയും നൽകേണ്ടി വരും.
പൊൻമുടിയിലെ കാടും മലയും കയറി ട്രെക്കിംഗ് ആസ്വദിക്കാൻ എത്തുന്നവർക്കും പുതിയ നിരക്കുകൾ ഇരുട്ടടിയാണ്. വനത്തിനുള്ളിലൂടെയുള്ള മൂന്ന് മണിക്കൂർ ട്രെക്കിംഗിന് 2500 രൂപയും ആറ് മണിക്കൂർ ട്രെക്കിംഗിന് 5000 രൂപയുമാണ് വനംവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ വരുന്ന ആളുകൾക്ക് പ്രത്യേക ഫീസും ഈടാക്കുന്നതാണ്.











0 comments