ദീപക്കിന്റെ വീട്ടുകാരുടെ മൊഴിയെടുത്ത് പൊലീസ്; വ്യാജ ആരോപണമുണ്ടാക്കിയ മനോവിഷമം മകന് താങ്ങാനായില്ലെന്ന് മാതാപിതാക്കൾ

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി യുവതി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യം പങ്കുവച്ചതിനുപിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബത്തിന്റെ മൊഴിയെടുത്തത് പൊലീസ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് ജീവനൊടുക്കിയ ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സുഹൃത്തിൻ്റെയും ദീപക്കിൻ്റെ സഹോദരൻ്റെയും മൊഴി രേഖപ്പെടുത്തിയത്. വസ്തുതാവിരുദ്ധ പ്രചാരണമാണ് യുവതി നടത്തിയതെന്നും ഇതിൽ ദീപക് മാനസിക സമ്മർദത്തിലായിരുന്നെന്നും മാതാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഗോവിന്ദപുരം കൊളങ്ങരകണ്ടി ഉള്ളാട്ട്‌തൊടി യു ദീപക്കി(42)നെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ബസ് യാത്രക്കിടെ ദീപക് ശരീരത്തിൽ സ്പർശിച്ചെന്നായിരുന്നു യുവതിയുടെ പരാതി. വിഡിയോദൃശ്യം യുവതി സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തു. ഇത് പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്തതിനുപിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രി വീട്ടിൽ മുറിയിൽ കയറിയ ദീപക് ഞായറാഴ്‌ച രാവിലെയും വാതിൽ തുറക്കാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ദീപക് കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന് ബസിൽ പോകവേയാണ് സംഭവം.
ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.










0 comments