'ഞങ്ങൾ തിരിച്ചുവരില്ലെന്ന് കരുതിയോ നീ' കൊല്ലത്ത് പൊലീസുകാരന്റെ ബൈക്ക് കത്തിച്ചു, ഭീഷണി കത്തും

കത്തിക്കരിഞ്ഞ ബൈക്ക് (Photo: Screengrab)
അഞ്ചൽ: കൊല്ലം അഞ്ചലിൽ സിവിൽ പൊലീസ് ഓഫീസറുടെ ബൈക്ക് തീയിട്ടു നശിപ്പിച്ചു. ആറന്മുള പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനും അഞ്ചൽ സ്വദേശിയുമായ വിവേകിന്റെ ബുള്ളറ്റിനാണ് തീയിട്ടത്. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ പകയാണെന്നാണ് സൂചന. ബൈക്ക് കത്തിച്ചത് കൂടാതെ മൂന്ന് പേജുള്ള ഭീഷണി കത്തും ലഭിച്ചു. 'മൂന്നുവർഷം കാത്തിരുന്നത് ഇതിനായിരുന്നു, ഞങ്ങൾ തിരിച്ചുവരില്ലെന്ന് കരുതിയോ നീ' എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് ഭീഷണിക്കത്തിലുള്ളത്.
രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മൂന്നുവർഷം മുൻപുള്ള സംഭവത്തോടുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിൽ. മൂന്നുവർഷം മുൻപ് പുനലൂരിലെ കോളേജിൽ എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. അന്ന് ലാത്തിച്ചാർജ് നടത്തിയ പൊലീസ് സംഘത്തിൽ വിവേകും ഉണ്ടായിരുന്നു. വിവേകിന്റെ ലാത്തിയടിയേറ്റ് അന്ന് ചില കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അന്ന് പരിക്കേറ്റിരുന്നു. തുടർന്നാണ് അധികാരം മാറിയതിന് പിന്നാലെ വിവേകിന്റെ ബുള്ളറ്റ് കത്തിക്കുകയും ഭീഷണി കത്തും അയച്ചത്.
ബുള്ളറ്റ് കത്തുന്നതു കണ്ടാണ് വിവേകും അച്ഛനും അമ്മയും പുറത്തേക്കെത്തിയത്. എന്നാൽ പുറത്ത് പ്രതി കരിഓയിൽ ഒഴിച്ചിരുന്നതിനാൽ ഇവർ തെന്നിവീണ് മൂന്നുപേർക്കും പരിക്കേറ്റു. സംഭവത്തിൽ പുനലൂർ ഡിവൈഎസ്പി ഡോ. അപർണയുടെ നേതൃത്വത്തിലുള്ള സംഘവും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.










0 comments