കഠിനംകുളം കൊലപാതകം: പൊലീസ് കുറ്റപത്രം സമർപ്പിച്ചു

മംഗലപുരം: തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം നടന്ന 84-ാം ദിവസമാണ് തിരുവനന്തപുരം സെക്ഷൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്. ജനുവരി 21നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
കഠിനംകുളം പാടിക്കവിളകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയുമായിരുന്ന രാജീവിന്റെ ഭാര്യ ആതിരയെ ക്ഷേത്രത്തിലെ സമീപത്ത് താമസിച്ചിരുന്ന വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലാണ് കണ്ടത്. പ്രതി കൊല്ലം സ്വദേശി ജോൺസനെ കൊലചെയ്ത് മൂന്നാം ദിവസം കോട്ടയം ജില്ലയിൽ ചിങ്ങവനത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആതിരയുടെ സുഹൃത്തായിരുന്ന ജോൺസൺ കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്.
ജോൺസണും ആതിരയും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. ഒരേ ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ റീൽസ് പോസ്റ്റ് ചെയ്തത് വഴിയാണ് ഇറുവരു തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ഇവർ ഒരു ഗ്രൂപ്പുണ്ടാക്കി ഒരുമിച്ച് റീൽസുകൾ ചെയ്യാൻ തുടങ്ങിയതോടെ കൂടുതൽ അടുപ്പത്തിലാകുകയായിരുന്നു. ജോൺസൺ വിവാഹ ബന്ധം വേർപിരിഞ്ഞയാളാണ്. ആതിരയും വിവാഹിതയാണ്. ആതിരയൊട് ഒപ്പം ചെന്ന് താമസിക്കണമെന്ന് ജോൺസൺ നിർബന്ധിച്ചിരുന്നു. എന്നാൽ തനിക്ക് കുടുംബമുണ്ടെന്നും ഒപ്പം വരാൻ തയാറല്ലെന്നും ആതിര അറിയിച്ചതോടെ പ്രതി കൊലപാതകത്തിന് ആസൂത്രണം ചെയ്യുകയായിരുന്നു. കൃത്യം ചെയ്യുന്നതിന് വേണ്ടി കത്തി വാങ്ങി സൂക്ഷിക്കുകയും പെരുമാതുറയിൽ വന്ന് പ്രതി താമസിക്കുകയും ചെയ്തു.
ആതിരയുടെ വീട്ടിലെത്തിയ ജോൺസൺ സംസാരിക്കുന്നതിനിടെ ആതിരയെ ബലമായി കീഴ്പ്പെടുത്തി ഷർട്ടിനുള്ളിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അവിടെയുണ്ടായിരുന്ന ആതിരയുടെ സ്കൂട്ടറുമായി രക്ഷപെടുകയായിരുന്നു. പിന്നീട് ഈ സ്കൂട്ടർ ചിറയൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിരുന്നു. ആലപ്പുഴയിലെത്തിയ ജോൺസൺ പൊലീസെത്തിയതറിഞ്ഞ് 23ന് കോട്ടയം ചിങ്ങവനത്തേക്ക് രക്ഷപ്പെടുകയായിരുന്നു. മുൻപ് ഹോം നഴ്സ് ആയി ജോലി ചെയ്തിരുന്ന വീട്ടിൽ പണം ആവശ്യപ്പെട്ട് എത്തിയതോടെയാണ് ജോൺസൺ പിടിയിലായത്.










0 comments