പൊലീസിന്റെ വിദ്യാർഥിവേട്ട: ആർഎസ്എസിന് വേണ്ടി യുഡിഎഫ് സർക്കാർ എന്തും ചെയ്യും- എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗവർണർക്കും ആർഎസ്എസിനും വേണ്ടി, വിദ്യാർഥികൾക്കെതിരെ പൊലീസ് നരനായാട്ടാണ് നടത്തിയതെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ. വന്ദേമാതരം പൂര്‍ണമായി ചൊല്ലി സര്‍വകലാശാലയില്‍ പരിപാടി നടത്തുന്നതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയാണ് പൊലീസ് ചെയ്‌തത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് കണ്ണിനുള്‍പ്പെടെ പരിക്കേല്‍ക്കുന്നത് പോലെ ആക്രമിച്ചത്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ നെഞ്ചിലാണ് ലാത്തി കൊണ്ട് അടിച്ചത്. ഇതിനെയൊക്കെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ന്യായീകരിക്കുകയാണ്. ഗവർണർക്കും ആർഎസ്എസിനും വേണ്ടി യുഡിഎഫ് സർക്കാർ എന്തു ചെയ്യുമെന്നതിന്റെ തെളിവാണിതെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വന്ദേമാതരം പൂര്‍ണതോതില്‍ പാടുന്നതിനെ എതിര്‍ക്കുന്നവരെ തല്ലിയൊതുക്കാം എന്നത് വ്യാമോഹമാണ്. പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളെ ഉപ്പെടുത്തി വധശ്രമത്തിന് പോലും കേസെടുക്കുന്നു. ആര്‍എസ്‌എസിനെ സന്തോഷിപ്പിക്കാന്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. വിദ്യാര്‍ഥികളെ ഭയപ്പെടുത്തി മുന്നോട്ടുപോകാം എന്നാണ് കരുതുന്നതെങ്കില്‍ ചരിത്രം പഠിക്കുന്നത് നന്നായിരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments