print edition കേരളത്തിന് ഒന്നുമില്ല; രാഷ്‌ട്രീയപ്രസംഗം നടത്തി മോദി മടങ്ങി

നരേന്ദ്രമോദി

സ്വന്തം ലേഖകൻ
Published on Mar 12, 2026, 03:24 AM | 1 min read
കൊച്ചി: പ്രധാനമന്ത്രിയുടെ കൊട്ടിഘോഷിച്ച സന്ദർശനത്തിലൂടെ കേരളം പലതും പ്രതീക്ഷിച്ചു. പ്രത്യേകിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ. എന്നാൽ, രണ്ടുമണിക്കൂർ സന്ദർശനത്തിനിടെ മൂന്ന് പരിപാടികളിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് നാട് പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. ഏതാനും പദ്ധതികളുടെ ഉദ്‌ഘാടനത്തിനായി സംഘടിപ്പിച്ച ഒൗദ്യോഗിക പരിപാടിപോലും തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള രാഷ്‌ട്രീയ പ്രസംഗവേദിയാക്കി മാറ്റി മോദി മടങ്ങി.
കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് പത്തുവർഷത്തിലേറെ പഴക്കമുണ്ട്. കേരളത്തിൽ ഹൈസ്പീഡ് റെയിൽവേ ലൈനിന് അനുമതി, വയനാട് മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള സഹായം, കോവിഡിനുശേഷമുള്ള സാമൂഹിക വീണ്ടെടുക്കൽ തുടങ്ങിയ സാമ്പത്തിക വെല്ലുവിളികൾക്ക് പരിഹാരം അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേരളം പ്രതീക്ഷിച്ചു. സന്ദർശനത്തിനുമുന്നോടിയായി ഇൗ ആവശ്യങ്ങൾ പ്രധാനമന്ത്രിക്ക് സമർപ്പിച്ചിരുന്നു.
എൻഡിഎ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ച പ്രധാനമന്ത്രി, എൻഡിഎയെ അധികാരത്തിലെത്തിച്ചാൽ കേരളത്തിന് ഇരട്ട എൻജിനും വികസനവുമുണ്ടാകുമെന്ന വാഗ്‌ദാനം മാത്രം നൽകി മടങ്ങി. കേരള എന്നത് കേരളം എന്നാക്കിമാറ്റിയത് എൻഡിഎ സർക്കാരാണെന്ന് എല്ലാ വേദികളിലും ആവർത്തിച്ചു.










0 comments