ആയുർവേദ ഗവേഷണത്തിൽ കേരളത്തിന്റെ ലോകമാതൃക; അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

കണ്ണൂർ: രാജ്യത്തിൻറെ തനത് ചികിത്സാ ശാസ്ത്രമായ ആയുർവേദത്തെ ആധുനിക ഗവേഷണങ്ങളിലൂടെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് സ്ഥാപിച്ച അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നു.
ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂർ കല്യാട് ഐആർഐഎ ക്യാമ്പസിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെകെ ശൈലജ ടീച്ചർ സ്വാഗതം ആശംസിക്കും.
സ്പീക്കർ എഎൻ ഷംസീർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംവി ഗോവിന്ദൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. കണ്ണൂരിലെ കല്യാട് 300 ഏക്കറിലായി 200 കോടി രൂപ ചിലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയിരിക്കുന്നത്.
100 കിടക്കകളുള്ള ഗവേഷണ ആശുപത്രി, ഔഷധസസ്യ ഗവേഷണ കേന്ദ്രം, നഴ്സറി, താളിയോല പഠന കേന്ദ്രം എന്നിവയാണ് ആദ്യഘട്ടത്തിൽ സജ്ജമായിരിക്കുന്നത്. ക്യാൻസർ ഗവേഷണത്തിനും വാർദ്ധക്യകാല രോഗങ്ങൾക്കുമുള്ള ചികിത്സയ്ക്കുമാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ പരിഗണന നൽകുന്നത്.
നാൽപ്പതിലധികം അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങൾ ഇതിനകം തന്നെ ഈ കേന്ദ്രവുമായി സഹകരിക്കാൻ താൽപ്പര്യം അറിയിച്ചിട്ടുണ്ട്. ആയുർവേദത്തെ തെളിവധിഷ്ഠിതമാക്കി ആഗോളതലത്തിൽ അവതരിപ്പിക്കുക എന്നതാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം.










0 comments