തൃശൂരിൽ കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവ് കടത്ത്; ജിം ഉടമയും സഹായിയും അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : തൃശൂരിൽ കൊറിയർ സർവീസ് വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും വില്പന ചെയ്ത കേസിൽ ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറുമായ വിഷ്ണു (32) അറസ്റ്റിൽ. സഹായിയും കൊലക്കേസ് പ്രതിയുമായ അസം സ്വദേശി പ്രജ്വലി (36)നെയും തൃശൂർ സിറ്റി പൊലീസ് പിടികൂടി. അരക്കിലോ വരുന്ന ഹൈബ്രിഡ് കഞ്ചാവും മൂന്ന് ഗ്രാം എംഡിഎംഎയും കൊറിയർ വഴി കോളേജ് ഹോസ്റ്റലുകളിലും മറ്റും എത്തിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കൊറിയർ സ്ഥാപനത്തിൽ വെച്ചാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. തുണിയെന്ന വ്യാജേന വാട്സ്ആപ്പ് വഴി ഓർഡറുകൾ സ്വീകരിച്ചാണ് ഇവർ ലഹരി വസ്തുക്കൾ കൊറിയർ ചെയ്തിരുന്നത്.
ഇതിന് മുൻപ് നാല് തവണ ലഹരിക്കടത്തിന് പിടിയിലായിട്ടുണ്ടെങ്കിലും ചെറിയ അളവിലായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഇതുതന്നെ തുടരുകയായിരുന്നു അറസ്റ്റിലായ വിഷ്ണു. പടിഞ്ഞാറക്കോട്ടയിലെ ജിമ്മിലും, ഇയാൾ സ്ഥിരമായി ലഹരി വിൽപ്പന നടത്തിയിരുന്ന 'പ്രോട്ടീൻ മാൾ' എന്ന സ്ഥാപനത്തിലും പ്രതികളെ എത്തിച്ച് പൊലീസ് തെരച്ചിൽ നടത്തി. വരും ദിവസങ്ങളിലും തിരച്ചിൽ തുടരും. കേരളത്തിലെ വിവിധ ഹോസ്റ്റലുകളിലേക്ക് ഈ രീതിയിൽ ഇവർ ലഹരി എത്തിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.








0 comments