വെസ്റ്റ് ബാങ്കിൽ വീണ്ടും ഇസ്രയേൽ ആക്രമണം; ആശുപത്രികളിലും റെയ്ഡ്, നാല് പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു

പലസ്തീൻ പൗരനെ പിടിച്ചുതള്ളുന്ന ഇസ്രയേൽ സൈനികൻ|(Photo by HAZEM BADER / AFP)
ടെൽ അവീവ് : പലസ്തീനിൽ വീണ്ടും ഭീകരത തുടർന്ന് ഇസ്രയേൽ. വെസ്റ്റ് ബാങ്കിലെ ടെൽ ഗ്രാമത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ 70ലധികം പലസ്തീൻ പൗരന്മാരെ സംശയക്കുന്നതായി ആരോപിച്ച് ഇസ്രയേൽ സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെസ്റ്റ് ബാങ്കിലെ ടെല്ലിലും, തുടർന്ന് നബ്ലസിലെ ഒരു ആശുപത്രിയിലും ഇസ്രയേൽ റെയ്ഡ് നടത്തി. വെള്ളിയാഴ്ചയാണ് ഇസ്രയേൽ സൈന്യം പലസ്തീനിലെ ഗ്രാമങ്ങളും വീടുകളും കടന്നാക്രമിച്ചത്. ഇതിനെ എതിർക്കാൻ ശ്രമിച്ച പലസ്തീൻ പൗരന്മാരെയാണ് സൈന്യം കൊലപ്പെടുത്തിയത്. ഗ്രാമത്തിൽ തന്നെ നിലയുറപ്പിച്ച ഇസ്രയേൽ സൈന്യം വാഹനങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണം തുടരുകയാണ്. 1993ലെ ഓസ്ലോ കരാർ പ്രകാരം ടെല്ലിലേക്ക് ഇസ്രയേൽ സൈന്യത്തിന് പ്രവേശനമില്ല. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തിയാണ് ഇസ്രയേൽ സൈന്യം പലസ്തീനിൽ കടന്നാക്രമണം നടത്തിയത്.
നബ്ലസ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് 50ലധികം സായുധ സൈനികർ അതിക്രമിച്ചു കയറി രോഗികളെ ഭീഷണിപ്പെടുത്തി. ജീവനക്കാരെയും രോഗികളെയും കസ്റ്റഡിയിലെടുക്കുകയും ബന്ധിക്കുകയും അപമാനിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അലി ഹുസൈൻ അലി റമദാൻ എന്ന വ്യക്തിയെ അറസ്റ്റ് ചെയ്തതായും ആശുപതി അധികൃതർ വ്യക്തമാക്കി.
ഇസ്രയേൽ നടത്തുന്ന കടന്നാക്രമണം കുടിയേറ്റ നിയമവിരുദ്ധവും സമാധാനശ്രമങ്ങൾക്ക് തടസവുമാണ്. 1967ൽ ഇസ്രയേൽ പിടിച്ചെടുത്ത ഗാസ മുനമ്പിനൊപ്പംമുള്ള അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി നിലവിൽ 700,000ലധികം ഇസ്രയേലികൾ താമസിക്കുന്നുണ്ട്. അതേസമയം പലസ്തീൻ പൗരന്മാർക്ക് ദിവസവും സ്വന്തം ജീവനായ മണ്ണ് നഷ്ടമാവുകയാണ്.
മധ്യ ഗാസയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ നടന്ന മറ്റൊരു ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി ബെൽജിയൻ ഫീൽഡ് ആശുപത്രി അറിയിച്ചു. ദെയ്ർ അൽ-ബലാഹിലെ അൽ-അഖ്‌സ മാർട്ടിയേഴ്‌സ് ആശുപത്രിക്ക് സമീപവും ഇസ്രയേൽ ഡ്രോണുകൾ ആക്രമണം നടത്തി. 10 പേർക്ക് പരിക്കേറ്റതായി ആശുപത്രി അറിയിച്ചു.
താൽകാലിക വെടിനിർത്തൽ കരാർ വന്നതിനുശേഷവും ഇസ്രയേൽ സൈന്യം ആവർത്തിച്ചുള്ള വ്യോമാക്രമണങ്ങൾ നടത്തുകയാണ്. ഈ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 1,191 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഗാസയിൽ ഇതുവരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 73,317ലധികം പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്.









0 comments