print edition യുപിഐ ഫീസ് പോക്കറ്റടി: പിണറായി വിജയൻ

തിരുവനന്തപുരം: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നതിലൂടെ വിദേശ ധനകാര്യ ഏജൻസികളുടെയും സ്വകാര്യബാങ്കുകളുടെയും താൽപര്യത്തിന് കേന്ദ്രസർക്കാർ കുടപിടിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം മുതൽ ഫീസ് ഈടാക്കാനുള്ള വിജ്ഞാപനം മിതമായ ഭാഷയിൽ പറഞ്ഞാൽ പോക്കറ്റടിയാണ്. ഇൗ പകൽക്കൊള്ള അംഗീകരിക്കാനാവില്ല.
നോട്ടുനിരോധനത്തിനുശേഷം കെട്ടിഘോഷിച്ചു നടപ്പാക്കിയ ‘ഡിജിറ്റൽ ഇന്ത്യ' ക്യാമ്പയിൻ എന്തിനായിരുന്നെന്ന് സർക്കാർ വ്യക്തമാക്കണം. യുപിഐ ഇടപാടുകൾ പൂർണമായും സൗജന്യമായിരിക്കുമെന്ന വാഗ്‌ദാനം വിശ്വസിച്ചാണ് സാധാരണക്കാരും അസംഘടിത തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമെല്ലാം അതിലേക്ക് മാറിയത്.
ഫീസ് വ്യാപാരികളിൽനിന്നും ഈടാക്കുമെന്നാണ് പറയപ്പെടുന്നതെങ്കിലും ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ച് അന്തിമ ബാധ്യത ഉപഭോക്താക്കളിലേക്ക് തള്ളപ്പെടുമെന്നുറപ്പാണ്.
ബാങ്കുകളുടെ മിനിമം ബാലൻസ് പിഴ, എടിഎം നിരക്കുകൾ തുടങ്ങിയവയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതിന് പിന്നാലെയാണ് യുപിഐ ഫീസും. കോർപറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ ജനങ്ങളെ പിഴിയുന്ന തീരുമാനത്തിൽനിന്ന് കേന്ദ്രസർക്കാർ അടിയന്തരമായി പിന്മാറണം– പിണറായി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.










0 comments