എന്നും പ്രവാസികളെ ചേർത്തുനിർത്തിയത് എൽഡിഎഫ്; യുഡിഎഫിന്റേത് വിരുദ്ധ നിലപാട്: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.
മലപ്പുറം: പ്രവാസികളെ എന്നും ചേർത്തുപിടിക്കുന്ന സമീപനമാണ് എൽഡിഎഫ് സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള മലപ്പുറം ജില്ലയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് പ്രവാസിക്ഷേമത്തിനായി മുൻതൂക്കം നൽകിയപ്പോൾ യുഡിഎഫ് എന്നും പ്രവാസി വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് അനുഭവം തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ക്ഷേമപദ്ധതികളുടെ തുടക്കം എൽഡിഎഫിലൂടെയായിരുന്നു. രാജ്യത്ത് ആദ്യമായി പ്രവാസികൾക്കായി ക്ഷേമനിധി ഏർപ്പെടുത്തിയത് 1996ലെ എൽഡിഎഫ് സർക്കാരാണ്. അതേ കാലയളവിലാണ് നോർക്ക (NORKA) രൂപീകരിച്ചതും. 2009ൽ പ്രവാസി ക്ഷേമബോർഡ് നിലവിൽ വന്നു. 2009-11 കാലത്ത് 1.1 ലക്ഷം മാത്രമായിരുന്ന ക്ഷേമനിധി അംഗങ്ങളുടെ എണ്ണം ഇന്ന് 7.9 ലക്ഷമായി ഉയർന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മുന്‍കൈയില്‍ രൂപീകരിച്ച ലോക കേരള സഭ പ്രവാസികളുടെ പൊതുവേദിയായി മാറി. ഇതിലൂടെ ലഭിച്ച നിർദ്ദേശങ്ങൾ മുൻനിർത്തിയാണ് നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്, പ്രവാസി മിഷൻ എന്നിവ നടപ്പാക്കിയത്. നോര്‍ക്ക ഐഡി ഉള്ള പ്രവാസികള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും ലഭ്യമാക്കുന്ന സമഗ്ര പദ്ധതിയാണ് നോര്‍ക്ക കെയര്‍.
തിരികെയെത്തുന്ന പ്രവാസികളുടെ സാമ്പത്തിക പുനരധിവാസത്തിനും സംരംഭകത്വ പ്രോത്സാഹനത്തിനുമായാണ് പ്രവാസി മിഷന്‍ ആരംഭിച്ചത്. സാന്ത്വനം പദ്ധതിയിലൂടെ 2016 മുതല്‍ 35,580 കുടുംബങ്ങള്‍ക്ക് 212 കോടി രൂപ ധനസഹായം നല്‍കി. എൻഡിപിആർഇഎം പദ്ധതി വഴി 7,800 സംരംഭങ്ങൾ ആരംഭിക്കാനായി 106.38 കോടി രൂപ വിനിയോഗിച്ചു. കോവിഡിന് ശേഷം 13,906 പേർക്ക് സ്വയംതൊഴിൽ കണ്ടെത്താൻ പ്രവാസി ഭദ്രത പദ്ധതി വഴി 118.98 കോടി രൂപ അനുവദിച്ചു.
2016 മുതൽ 2025 വരെ 68,356 പ്രവാസികൾക്കായി 739.82 കോടി രൂപ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തു. നോർക്ക റൂട്ട്സ് വഴി 3,833 നിയമനങ്ങൾ നടന്നു. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ യുകെ, ജർമ്മനി എന്നിവിടങ്ങളിലേക്ക് സുരക്ഷിത കുടിയേറ്റം വ്യാപിപ്പിച്ചു. ജർമ്മൻ ട്രിപ്പിൾ വിൻ പദ്ധതിയിലൂടെ മാത്രം 625ലധികം നഴ്സുമാർക്ക് വിദേശത്ത് ജോലി ലഭിച്ചു. പ്രവാസി ഡിവിഡന്റ് പദ്ധതിയിലൂടെ 330.39 കോടി രൂപ സമാഹരിക്കാനും സർക്കാരിന് സാധിച്ചു. പ്രവാസികൾക്കായി സാധ്യമായതെല്ലാം ചെയ്തു എന്ന ചാരിതാർഥ്യത്തോടെയാണ് എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.










0 comments