മലപ്പുറത്ത് വൻ രാസലഹരി വേട്ട: ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി ലഹരിക്കടത്ത് തലവൻ പിടിയിൽ

പ്രതീകാത്മക ചിത്രം
മലപ്പുറം: ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി ലഹരിക്കടത്ത് തലവൻ പിടിയിൽ. അരീക്കോട് വീട്ടിൽ സൂക്ഷിച്ച വൻ രാസലഹരി ശേഖരവുമായി ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെ അരീക്കോട് പൊലീസും മലപ്പുറം ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. അരീക്കോട് മുണ്ടംപറമ്പ് സ്വദേശി പന്തക്കാത്തൊടി അബ്ദുൾ നാസർ (36) ആണ് അറസ്റ്റിലായത്.
ഇയാളിൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 254 ഗ്രാം എംഡിഎംഎ, അഞ്ച് ലക്ഷം രൂപ, വിദേശ കറൻസികൾ എന്നിവ പോലീസ് കണ്ടെടുത്തു. മുണ്ടംപറമ്പ് ടൗണിൽ വെച്ച് നടത്തിയ പരിശോധനയിലാണ് 4 ഗ്രാം എംഡിഎംഎയുമായി അബ്ദുൾ നാസർ ആദ്യം പൊലീസിന്റെ വലയിലാകുന്നത്.
തുടർന്ന് ചോദ്യം ചെയ്യലിൽ വീട്ടിൽ കൂടുതൽ ലഹരിമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം ലഭിച്ചു. ഉടൻ തന്നെ പൊലീസ് വീട്ടിൽ പരിശോധന നടത്തുകയും, അവിടെനിന്നും ലഹരിമരുന്ന് തരംതിരിച്ച് വിൽക്കാൻ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ത്രാസ്സ്, ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 5 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസി, വിവിധ വിദേശ കറൻസി, ലഹരിക്കടത്തിനായി ഉപയോഗിച്ചിരുന്ന കാർ മുതലായവ പോലീസ് കസ്റ്റഡിയിലെടുത്തു. മേഖലയിലെ പ്രധാന ലഹരി വിതരണക്കാരനാണ് പിടിയിലായ അബ്ദുൾ നാസർ എന്ന് പൊലീസ് വ്യക്തമാക്കി.











0 comments