'വികസനത്തിന് ഇടവേളയുണ്ടാകരുത്' എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്, വോട്ടർമാർ എൽഡിഎഫിന് ഒപ്പം: മുഖ്യമന്ത്രി

കണ്ണൂർ : ഈ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി തീരുമാനിക്കുന്നതാണെന്നും, വികസനത്തിന് ഇടവേളയുണ്ടാകരുത് എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി. പിണറായിയിലെ ആർസി അമല യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലകളിലും നേട്ടങ്ങൾ കൈവരിക്കാൻ സർക്കാരിന് കഴിഞ്ഞു. നാടിന്റെ പുരോഗതിക്ക് ആര് ഭരിക്കണമെന്ന് ജനങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ട്. എൽഡിഎഫിന് മാത്രമേ വികസനവും ക്ഷേമവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. അതുകൊണ്ടാണ് കേരളം അഴിമതി രഹിത സംസ്ഥാനമായി മാറിയത്. ഇത് എൽഡിഎഫിന്റെ രാഷ്ട്രീയ സംസ്കാരമാണെന്നും മറ്റാർക്കും ഇത് അവകാശപ്പെടാൻ കഴിയില്ലെന്നും ഞങ്ങൾ ജനങ്ങളോട് ഒപ്പമാണ്, ജനങ്ങൾ ഞങ്ങളോട് ഒപ്പമാണ് എന്നും അദ്ദേഹം പറഞ്ഞു.
പത്തു വർഷം മുൻപ് യുഡിഎഫ് ഭരണകാലത്ത് പദ്ധതികൾ നടപ്പാക്കാതിരുന്ന അവസ്ഥയായിരുന്നു. എന്നാൽ എൽഡിഎഫ് വന്നതോടെ എല്ലാം മാറി. സംസ്ഥാനത്തെ തകർക്കാനുള്ള നീക്കങ്ങളെ അതിജീവിച്ച് മുന്നോട്ട് പോയതാണ് എൽഡിഎഫിന്റെ കരുത്ത്. ജനങ്ങൾ എൽഡിഎഫിനെ വിശ്വസിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് വർധിച്ചത് പോലെ ഇത്തവണ അതിനേക്കാൾ വലിയ പിന്തുണ ജനങ്ങൾ നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പണം നൽകിയോ വർഗീയ നീക്കങ്ങൾ നടപ്പിലാക്കിയോ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ല, വി ഡി സതീശന്റെ രാഷ്ട്രീയ വനവാസ ത്തെ കുറിച്ചും രേവന്ത് റെഡ്ഡിയുടെ പ്രസ്താവനകളെ കുറിച്ചും തെരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കാമെന്നും പിണറായി വിജയൻ പറഞ്ഞു.











0 comments