ഹരിയാന സീറ്റ് കോഴ: കോൺഗ്രസ് മൗനം പാലിക്കുന്നു; ആരോപണം അതീവ ഗുരുതരം- മുഖ്യമന്ത്രി

മലപ്പുറം: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ ഉയർന്നിട്ടുള്ള കോടികളുടെ സീറ്റ് കോഴ ആരോപണം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥാനാർഥിത്വത്തിനായി കോൺഗ്രസിലെ ഉന്നത നേതാക്കളും അവരുടെ വലംകൈകളും കോടികൾ വിലപേശിയെന്ന ആരോപണത്തിൽ മറുപടി പറയാൻ നേതൃത്വം തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും കോൺഗ്രസ് നേതൃത്വം മിണ്ടാത്തത് എന്തുകൊണ്ടാണ്? ആരോപണങ്ങൾ വ്യാജമാണെങ്കിൽ നിയമനടപടി സ്വീകരിക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല? പാർടിയുടെ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്ന തലങ്ങളിൽ നിന്നുതന്നെ ഇത്തരം വാർത്തകൾ വരുന്നത് ആഭ്യന്തര സുതാര്യതയില്ലായ്മയുടെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ലഭിക്കേണ്ട സ്ഥാനാർഥിത്വം പണം കൊടുത്ത് വാങ്ങാവുന്ന അവസ്ഥയിലേക്ക് മാറിയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സാമ്പത്തിക ശേഷി നോക്കി സീറ്റ് വിതരണം ചെയ്യുന്നത് ജനാധിപത്യത്തിലെ സമത്വത്തെയും ആശയാധിഷ്ഠിത രാഷ്ട്രീയത്തെയും തകർക്കുന്നതാണ്. ഇത് സാധാരണക്കാരായ പാർടി പ്രവർത്തകരുടെ സ്വപ്നങ്ങളെ ഇല്ലാതാക്കുന്നു.
മറ്റുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസ്, സ്വന്തം പാർടിക്കുള്ളിലെ അഴിമതിയിൽ മൗനം പാലിക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്. ഇത് കേവലം ഒരു വിവാദമല്ല, മറിച്ച് രാഷ്ട്രീയത്തിന്റെ നൈതികതയുമായി ബന്ധപ്പെട്ട വിഷയമാണ്. പാർടി ടിക്കറ്റ് നൽകുന്നത് ആശയങ്ങൾക്കാണോ അതോ പണത്തിനാണോ എന്ന് ജനങ്ങളെ അറിയണമെന്നും മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു.










0 comments