അന്ന് വിളിപ്പുറത്ത് പിണറായിയുണ്ടെന്ന് സതീശൻ; ഇപ്പോൾ മുഖ്യമന്ത്രിയെ വിളിച്ചാല്‍ കിട്ടുന്നില്ല

മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വി ഡി സതീശന്റെ പ്രതികരണം (ഇടത്), വി ഡി സതീശൻ (നടുവിൽ), പിണറായി വിജയൻ (വലത്)
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷോഭം നേരിടുന്നതിൽ സർക്കാർ വരുത്തിയ ഗുരുതര വീഴ്ച വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിട്ടുള്ളത്. ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ ഫലപ്രദമായ നിർദേശങ്ങൾ കൈമാറാനോ സർക്കാരിന് കഴിയുന്നില്ല. ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ തുടക്കംമുതൽ പുലർത്തിയ തികഞ്ഞ അലംഭാവമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
അതേസമയം, 2018ലെ മഹാപ്രളയകാലത്ത് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ എങ്ങനെയാണ് പ്രതിസന്ധി നേരിട്ടതെന്ന ചർച്ചകൾ സജീവമാണ്. ഇന്ന് മുഖ്യമന്ത്രിയെ വിളിച്ചാൽ കിട്ടുന്നുപോലുമില്ലെന്നും പ്രതിസന്ധി പരിഹരിക്കാനാകുന്നില്ലെന്നും യുഡിഎഫ് എംഎൽഎമാർ ഉൾപ്പെടെ പരാതിപ്പെടുമ്പോൾ, പിണറായിയെക്കുറിച്ച് സതീശൻ മുൻപ് പറഞ്ഞ വാക്കുകളും സോഷ്യൽമീഡിയയിൽ വൈറലാണ്. ഏത് സമയത്തും വിളിച്ചാൽ ഒരു തീരുമാനമുണ്ടാക്കുന്ന നേതാവാണ് പിണറായിയെന്നും രാഷ്ട്രീയ നേതാവ്, മുഖ്യമന്ത്രി എന്നീ നീലകളിൽ പിണറായിയോട് തനിക്ക് അടുപ്പം തോന്നിച്ച ഘടകം അതാണെന്നുമായിരുന്നു 'മലയാള മനോരമ'യോട് സതീശൻ അന്ന് പ്രതികരിച്ചത്.
‘മഹാപ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും കാലത്ത് ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഞാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചിട്ടുണ്ട്; പലവട്ടം. ഒന്നുകിൽ അദ്ദേഹം തന്നെ ഫോണെടുക്കും. അല്ലെങ്കിൽ 10 മിനിറ്റിനകം തിരിച്ചുവിളിക്കും. എന്നിട്ട് പറയുന്ന കാര്യം ശ്രദ്ധിക്കും. അതിനുശേഷം ഒരു മറുപടി അദ്ദേഹമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ നമ്മെ അറിയിക്കും. അതെന്നെ തീർച്ചയായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സംസാരിച്ചാൽ ‘യെസ്' എന്നോ ‘നോ' എന്നോ പറയും. ‘നോ' എന്നാണ് പറയുന്നതെങ്കിൽ അതിന്റെ കാരണവും വ്യക്തമായി പറയും. യെസ് ആണെങ്കിൽ ‘അത് ഗൗരവമുള്ള കാര്യമാണ്, അത് ശരിയാണ്' എന്നുപറയും, എന്നിട്ട് വേണ്ട നടപടി സ്വീകരിക്കും. എന്തായാലും വിളിച്ചാൽ ഒരു തീരുമാനം ഉണ്ടാകും. രാഷ്ട്രീയ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ എനിക്ക് അദ്ദേഹത്തോട് അടുപ്പം തോന്നിച്ച ഒരു ഘടകമാണിത്’’.- ഇതായിരുന്നു സതീശന്റെ പ്രതികരണം.
എന്നാൽ ഇന്ന് പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിയെ വിളിച്ചാൽ കിട്ടുന്നുപോലുമില്ലെന്ന് തുറന്നുപറഞ്ഞത് കുട്ടനാട് എംഎൽഎ റെജി ചെറിയാനാണ്. സ്ഥിതിഗതികൾ പറയാൻ വിളിക്കുമ്പോൾ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ഫോൺ എടുക്കുന്നില്ലെന്നും വെള്ളപ്പൊക്കബാധിത മേഖലകളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും റെജി ചെറിയാൻ ആവശ്യപ്പെട്ടു.
കനത്തനാശം വിതച്ച പത്തനംതിട്ട ആറന്മുളയിലും റാന്നിയിലും സർക്കാർ സഹായം എത്തിയില്ലെന്ന് എംഎൽഎമാരായ അബിൻ വർക്കിയും പഴകുളം മധുവും പരാതിപ്പെട്ടിരുന്നു. മിന്നൽപ്രളയത്തിന്റെ നാലാംനാളാണ് മുഖ്യമന്ത്രി പത്തനംതിട്ടയിലെത്തിയത്. പ്രധാനപ്പെട്ട ദുരിതാശ്വാസക്യാമ്പുകളൊന്നും സന്ദർശിക്കാതെ മടങ്ങിയതിൽ ജനങ്ങൾ അമർഷത്തിലാണ്.









0 comments