തിരുവനന്തപുരം പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണം തുടങ്ങി

തിരുവനന്തപുരം(ചിറയിൻകീഴ്) : പെരുങ്ങുഴി റെയിൽവേ സ്‌റ്റേഷനിൽ യാത്രികർക്കായുള്ള ടിക്കറ്റ് വിതരണം പുനസ്‌ഥാപിച്ചു. പാസഞ്ചർ ട്രെയിനുകൾക്കു മാത്രം സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള മുരുക്കുംപുഴ-ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പെരുങ്ങുഴി സ്റ്റേഷനിൽ കഴിഞ്ഞ ഒൻപതു മാസക്കാലമായി യാത്രാ ടിക്കറ്റു വിതരണത്തിന് ആളില്ലാതെ വന്നതോടെ യാത്രികർ വല്ലാത്ത ദുരിതമാണ് അനുഭവിച്ചുവന്നത്. കഴിഞ്ഞ ദിവസം സ്റ്റേഷനിൽ ഹാൾട്ട് ഏജന്റിനെ നിയമിച്ചാണ് സ്റ്റേഷനിൽ നിന്നുള്ള യാത്രാടിക്കറ്റ് വിതരണം തുടങ്ങിയത്.
ടിക്കറ്റ് വിതരണം പുനസ്ഥാപിച്ചെങ്കിലും അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ് സ്റ്റേഷൻ.കോവിഡ് മാഹാമാരിക്കുമുൻപ് മെമു , മധുര, കോട്ടയം, കൊല്ലം തിരുവനന്തപുരം പാസഞ്ചർ ഉൾപ്പെടെ ദിവസേന ആറ് ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്നു. നിലവിൽ മൂന്ന് ട്രെയിനുകളാണ് നിർത്തുന്നത് .പാസഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ പുനരാരംഭിക്കാതെ വരുമാനം കുറഞ്ഞതോടെ കരാര്‍ വ്യവസ്ഥയില്‍ ടിക്കറ്റ് നല്‍കിയിരുന്ന കരാറുകാരന്‍ പിന്മാറി. ഇതോടെ കഴിഞ്ഞ കുറേക്കാലമായി ടിക്കറ്റില്ലാതെ ഇവിടെ നിന്ന് യാത്ര ചെയ്യേണ്ടുന്ന അവസ്ഥയായിരുന്നു പല യാത്രക്കാർക്കും. പരിശോധനയിൽ പിടിക്കപ്പെട്ട് പിഴ ഒടുക്കിയവരും ധാരാളം.
ഇപ്പോഴും യാത്രക്കാർക്ക് ആശ്യമായ ഇരിപ്പിടവും, മഴയും വെയിലുമേല്‍ക്കാതിരിക്കാനുള്ള മേല്‍ക്കൂരകളും ഇല്ല. ഇരു പ്ലാറ്റ് ഫോമുകളിലേക്കും പോകാന്‍ കാല്‍നടമേല്‍പ്പാലം വേണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല .നൂറ് കണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്നതാണ്
ചിറയിൻകീഴിനും മുരുക്കുംപുഴയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പെരുങ്ങുഴി സ്റ്റേഷൻ .ഒരു കാലത്ത് കയറും, കയറുൽപ്പന്നങ്ങളും തമിഴ്നാട്ടിലേക്കും മധ്യകേരളത്തിലേയ്ക്കും ഇവിടെ നിന്ന് കയറ്റി അയച്ചിരുന്നു .










0 comments