print edition ആദ്യമായി സെക്കൻഡ് ഷോ കണ്ട് പെരുമ്പളം

പെരുമ്പളത്തുനിന്നുള്ള 88 അംഗ സംഘം സെക്കൻഡ് ഷോ കാണാൻ എറണാകുളത്തേക്കുള്ള യാത്രാമധ്യേ പെരുന്പളം പാലത്തിൽ
ടി പി സുന്ദരേശൻ
Published on Mar 09, 2026, 02:08 AM | 1 min read
ചേർത്തല: സ്വപ്‌നപാലം തുറന്നതിനുപിന്നാലെ ജീവിതത്തിൽ ആദ്യമായി സെക്കൻഡ് ഷോ സിനിമ കണ്ട് പെരുമ്പളത്തെ 88 അംഗ സംഘം. രാത്രി കടത്തുവള്ളവും ബോട്ടും ഇല്ലാത്തനാൽ ദ്വീപുവാസികൾ സെൻക്കൻഷോ കാണാറില്ലായിരുന്നു. പാലം തുറന്ന രാത്രി തന്നെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം എറണാകുളം മരട് ന്യൂക്ലിയസ് മാളിലെ തിയറ്ററിലേക്ക് പുറപ്പെട്ടു. നേരത്തേ പദ്ധതിയിട്ടത് പ്രകാരം മൂന്ന് വാനുകളിലായിരുന്നു യാത്ര.
പുതുക്കാടുനിന്ന് പുറപ്പെട്ട യാത്ര പഞ്ചായത്ത് പ്രസിഡന്റ് സി ആർ ഗിരീഷും അംഗം അഭിലാഷും ചേർന്ന് ഫ്ലാഗ് ഓഫ്‌ചെയ്‌തു. ആറിന് റിലീസായ ‘സംഭവം അധ്യായം ഒന്ന്’ സിനിമയാണിവർ കണ്ടത്. മടക്കയാത്ര പാലത്തിൽ എത്തിയപ്പോൾ കാഴ്‌ചക്കാരുടെ തിരക്ക് കാരണം രണ്ട് മണിക്കൂർ കുടുങ്ങിയശേഷമാണ് പെരുന്പളത്ത് എത്തിയതെന്ന് സംഘാംഗം ഡി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
രാത്രിയായാൽ പെരുന്പളം കരതൊടാൻ മർഗമില്ലാത്തതിനാൽ അത്യാവശ്യകാര്യങ്ങൾക്ക് പോകുന്നവർ ബോട്ടുജെട്ടിയിൽ കിടന്നുറങ്ങി രാവിലെയാണ് വീട്ടിലെത്തുക. അല്ലെങ്കിൽ പുറത്തെവിടെയങ്കിലും താമസിക്കണം.
പെരുമ്പളത്തുകാർക്ക് ഇനി സെക്കൻഡ് ഷോ സിനിമാ കാണാമെന്ന് പാലം ഉദ്‌ഘാടനച്ചടങ്ങിലെ അധ്യക്ഷപ്രസംഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്.










0 comments