print edition പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളിലും പാചകവാതകത്തിന്റെ അനിയന്ത്രിത വില വർധനയും സാധാരണക്കാരന്റെ ‘ജീവിത ബജറ്റ്’ തകര്‍ക്കുന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതോടെ ഹോട്ടലുകളിൽ ഭക്ഷണവില ഉയര്‍ന്നു. 20 മുതൽ 30 ശതമാനംവരെ വില വർധിപ്പിച്ചു. ചായയ്ക്ക് 15 രൂപയിലേറെയും ഊണിന് നൂറു രൂപയിലേറെയും നൽകണം.
പശ്ചിമേഷ്യയിലെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി സിലിണ്ടറുകളുടെ ലഭ്യത കേന്ദ്രം പരിമിതപ്പെടുത്തിയതും വിപണിയെ പ്രതിസന്ധിയിലാക്കി. തൊഴിലാളികളെ പിരിച്ചുവിടുകയോ വില വർധിപ്പിക്കുകയോ അല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. പാചകവാതക ക്ഷാമം സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയെയും ബാധിക്കുന്നുണ്ട്. ഹോട്ടലുകളിലും റിസോർട്ടുകളിലും ആവശ്യത്തിന് പാചകവാതകം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. വിദേശയാത്രകളും അനാവശ്യ യാത്രകളും ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശവും പ്രതിസന്ധി ഇരട്ടിയാക്കും.
ഗ്രാമപ്രദേശങ്ങളിൽ ജനങ്ങൾ വീണ്ടും വിറകടുപ്പുകളിലേക്ക് മടങ്ങുന്നുണ്ടെങ്കിലും ആവശ്യക്കാർകൂടിയതോടെ വിപണിയില്‍ വിറകിനും വിലകൂടി. നഗരങ്ങളിൽ വൈദ്യുതി ഉപയോഗിച്ചുള്ള പാചകം പലരും പരീക്ഷിച്ചെങ്കിലും ബില്ല് കൂടിയതോടെ തിരിച്ചടിയായി.ഇൻഡക്ഷൻ അടുപ്പ് ഉപയോഗിക്കുന്നവർക്ക് താങ്ങാൻ കഴിയാത്ത വൈദ്യുതി ബില്ലാണ് വരുന്നത്. കൂടുതൽ വിഭവങ്ങൾ ഉണ്ടാക്കാൻ സമയമെടുക്കുമെന്നതും വെല്ലുവിളിയാണ്.









0 comments