കാൽനടയാത്രക്കാരുടെ സുരക്ഷ അവഗണിച്ചു; പിഴയായി ഈടാക്കിയത് 3,04,150 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 1215 നിയമലംഘനങ്ങൾ കണ്ടെത്തി. സീബ്രാ ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനും ഡ്രൈവർമാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം 'വൈറ്റ്‌ലൈൻ- ലൈഫ്‌ലൈൻ' എന്ന പേരിൽ ട്രാഫിക് പൊലീസാണ് പ്രത്യേക പരിശോധന നടത്തിയത്.
46 ,926 വാഹനങ്ങളാണ് പരിശോധിച്ചത്. നിയമം ലഘിച്ച വാഹന ഉടകളിൽ നിന്നും 3,04,150 രൂപ പിഴയായി ഈടാക്കി. ഫെബ്രുവരി 25 മുതൽ 28 വരെയാണ് പരിശോധന നടത്തിയത്. നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന ജങ്ഷനുകളിലും അപകട സാധ്യതയുള്ള സ്ഥലങ്ങളിലും, തിരക്കേറിയ കാൽനട ഇടനാഴികളിലും പരിശോധന നടത്തി. പരിശോധന തുടരുമെന്നും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെൻറിന്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ്പ് നമ്പർ (974700 1099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിൻറെ നമ്പർ ഉൾപ്പെടെ അറിയിക്കാവുന്നതാണ്.










0 comments