print edition പത്തരമാറ്റോടെ പത്തനാപുരം

ഫയൽ ചിത്രം
അമൽ ഷൈജു
Published on Mar 31, 2026, 12:00 AM | 1 min read
പത്തനാപുരം : വിശ്വാസ്യതയ്ക്കും പരിചയസമ്പത്തുള്ള നേതൃത്വത്തിനും ഒപ്പംനിന്ന ചരിത്രമാണ് പത്തനാപുരത്തിന്റേത്. ജനങ്ങളെ നേരിട്ടറിഞ്ഞും അവർക്ക് വേണ്ടപ്പോഴെല്ലാം സാന്നിധ്യമറിയിച്ചും മണ്ഡലത്തിന്റെ മുഖമായി മാറിയ കേരള കോൺഗ്രസ് ബി ചെയർമാൻ കെ ബി ഗണേഷ്‌കുമാറാണ് ഇക്കുറിയും ഇടതുപക്ഷത്തിനായി ജനവിധി നേടുന്നത്.
എൽഡിഎഫിനുവേണ്ടി ഹാട്രിക് വിജയംതേടിയാണ് ഗണേഷ്‌കുമാർ രംഗത്തിറങ്ങുന്നത്. രാഷ്ട്രീയത്തിനപ്പുറം വോട്ടർമാരിലുള്ള വ്യക്തിപരമായ സ്വാധീനവും മന്ത്രിയെന്ന നിലയിൽ കെഎസ്‌ആർടിസിയിൽ നടപ്പാക്കിയ ഭരണപരിഷ്കാര നേട്ടങ്ങളും ആറാം അങ്കത്തിലും ഗണേഷ്‌കുമാറിന് മുതൽകൂട്ടാകും. പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്ക്, തലവൂർ, പിറവന്തൂർ, കുന്നിക്കോട്, വെട്ടിക്കവല, മേലില പഞ്ചായത്തുകൾചേർന്നതാണ് മണ്ഡലം. പുനഃക്രമീകരണത്തിന്റെ ഭാഗമായി ആര്യങ്കാവ്, തെന്മല പഞ്ചായത്ത് മാറി വെട്ടിക്കവല, മേലില പഞ്ചായത്തുകൾ പുതുതായി വന്നു.
98 കോടി രൂപയിൽ തലയുയർത്തി നിൽക്കുന്ന പത്തനാപുരം താലൂക്ക് ആശുപത്രി മണ്ഡലത്തിലെ വികസനത്തിന്റെ പ്രധാന അടയാളമാണ്. മഞ്ചള്ളൂർ മുട്ടത്ത് കടവ് പാലത്തിന് വശത്തായി കല്ലടയാറിന്റെ കരയിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി സമുച്ഛയം. തലവൂർ നടുത്തേരി ഗവ. ആയൂർവേദ ആശുപത്രി ബഹുനില മന്ദിരം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പുതിയ കെട്ടിടങ്ങൾ, കുടിവെള്ളത്തിനായി നൂറിലധികം ചെറുകിട പദ്ധതികൾ തുടങ്ങിയവ പ്രധാന പദ്ധതികളാണ്. എട്ട് പാലങ്ങളും ഇതിനോടകം പൂർത്തിയാക്കി.
2021ൽ 14,336 വോട്ടിന്റെ ഭൂരിപക്ഷമാണ് ഗണേഷ് കുമാറിന് ലഭിച്ചത്. കോൺഗ്രസ് ഒൗദ്യോഗികമായി അറിയിക്കുംമുമ്പേ സ്വയം പ്രഖ്യാപിത സ്ഥാനാർഥിയായി ഫ്ലക്സ് ബോർഡുകളിൽ കയറിയ കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയാണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎയുടെ ട്വന്റി20 സ്ഥാനാർഥിയായി മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ അനിൽ പിള്ള മത്സരിക്കുന്നു. ബിജെപി പ്രാദേശിക നേതൃത്വം പോലും അറിയാതെ പത്തനാപുരത്ത് ട്വന്റി20ക്ക് സീറ്റ് നൽകിയത് ബിജെപി ക്യാന്പിനുള്ളിൽ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്.










0 comments