print edition പത്തനംതിട്ടയിലെ വ്യാജ പോക്‌സോ പരാതി; പൊലീസിനെതിരെ മാതാപിതാക്കൾ

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: വ്യാജ പോക്‌സോ പരാതിയിൽ കൂടൽ സ്‌റ്റേഷനിലെ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടികളുടെ മാതാപിതാക്കൾ രംഗത്ത്. പതിമൂന്നുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കളാണിവർ.
സ്കൂൾ വിദ്യാർഥികളായ കുട്ടികളെ അസഭ്യം പറയുകയും കുറ്റമേൽക്കാൻ പൊലീസ് പ്രേരിപ്പിക്കുകയും ചെയ്തുവെന്നും കസ്റ്റഡിയിലുള്ളപ്പോൾ ഇവർക്ക് ഭക്ഷണം നൽകിയില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. പ്രായപൂർത്തിയാകാത്തവരെ ചോദ്യംചെയ്യുമ്പോൾ മാതാപിതാക്കൾ അടുത്തുണ്ടായിരുന്നില്ല.
ഇനി സ്കൂളിലേക്കില്ലെന്ന് വിഷമത്തോടെ കുട്ടികൾ പറഞ്ഞതായും അവർ വ്യക്തമാക്കി. വെള്ളി രാത്രി മുതൽ ശനി വൈകിട്ട് ആറുവരെയാണ് പൊലീസ് കുട്ടികളെ കസ്റ്റഡിയിൽവച്ചത്. സംഭവമറിഞ്ഞെത്തിയ ബന്ധുക്കളെയെല്ലാം പൊലീസ് ആട്ടിപ്പായിച്ചു. പൊലീസിൽനിന്ന് നേരിട്ട അനുഭവവും കേസുണ്ടാക്കിയ നാണക്കേടും കാരണം കുട്ടികൾ കടുത്ത മാനസികസംഘർഷത്തിലാണ്.
ഇത്തരമൊരു പരാതി വന്നാൽ ആദ്യം ഇരയുടെ വൈദ്യപരിശോധനയല്ലേ നടത്തേണ്ടതെന്നും മാതാപിതാക്കൾ ചോദിച്ചു. അത് ചെയ്യാതെ കുറ്റം കുട്ടികൾക്കുമേൽ ചുമത്താൻ ശ്രമിച്ചു. ഒടുവിൽ സത്യം പുറത്തുവന്നപ്പോൾ ക്ഷമ പറഞ്ഞിട്ട് എന്ത് കാര്യം. 11, 14, 15 പ്രായമുള്ള ആൺകുട്ടികളെ ഉൾപ്പെടെയാണ് വെള്ളി രാത്രിയോടെ കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്‌ച അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.










0 comments