ആറന്മുളയിൽ ആബിൻ വർക്കി വേണ്ട; പത്തനംതിട്ട ഡിസിസിയിൽ കലാപം, സ്ഥാനാർത്ഥിത്വത്തിനെതിരെ പടയൊരുക്കം

പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ യുവനേതാവ് ആബിൻ വർക്കിയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പത്തനംതിട്ട ഡിസിസിയിൽ പൊട്ടിത്തെറി. ആബിൻ വർക്കിയുടെ സ്ഥാനാർത്ഥിത്വത്തെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് പത്തനംതിട്ടയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും ഡിസിസി ഭാരവാഹികളും കെപിസിസി നേതൃത്വത്തെ അറിയിച്ചു.
മണ്ഡലവുമായി യാതൊരു ബന്ധവുമില്ലാത്ത 'ഇറക്കുമതി' സ്ഥാനാർത്ഥികളെ വേണ്ടെന്ന ഉറച്ച നിലപാടിലാണ് പ്രാദേശിക നേതൃത്വം. കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ആബിൻ വർക്കിയെ ഹൈക്കമാൻഡ് നോമിനിയായി ആറന്മുളയിൽ അവതരിപ്പിക്കാനാണ് ഗ്രൂപ്പ് മാനേജർമാരുടെ നീക്കം.
എന്നാൽ, പത്തനംതിട്ടയിലെ രാഷ്ട്രീയ സാഹചര്യം അറിയാത്തവരെ കെട്ടിയിറക്കുന്നത് മണ്ഡലം തിരിച്ചുപിടിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് ഡിസിസി നേതൃത്വം കുറ്റപ്പെടുത്തുന്നു. ആറന്മുളയിലെ പ്രാദേശിക വികാരം മാനിക്കാതെ മുന്നോട്ട് പോയാൽ കൂട്ടരാജിയുണ്ടാകുമെന്ന ഭീഷണിയും ഉയർന്നിട്ടുണ്ട്.
ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി തർക്കം രൂക്ഷമാണ്. ആറന്മുളയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന പ്രാദേശിക നേതാക്കളെ തഴഞ്ഞ് മാധ്യമശ്രദ്ധ മാത്രമുള്ളവരെ കൊണ്ടുവരുന്നത് അംഗീകരിക്കില്ലെന്നാണ് അണികളുടെയും നിലപാട്.
കോൺഗ്രസിനുള്ളിലെ ഈ രൂക്ഷമായ ഗ്രൂപ്പ് തർക്കം വരും ദിവസങ്ങളിൽ തെരുവിലേക്ക് പടരാനാണ് സാധ്യത. പത്തനംതിട്ടയിലെ കോൺഗ്രസ് രാഷ്ട്രീയത്തെ പ്രതിസന്ധിയിലാക്കുന്ന ഈ നീക്കം കെപിസിസിക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.










0 comments