പാസഞ്ചർ ട്രെയിൻ പിടിച്ചിടൽ: ഒഴിയാതെ യാത്രാദുരിതം

തൃശൂർ : ഗുരുവായൂർ – എറണാകുളം പാസഞ്ചറിന് പുറമെ, എറണാകുളത്ത് നിന്നുള്ള പാസഞ്ചർ ട്രെയിനുകളും മണിക്കൂറുകൾ വൈകുന്നു. വ്യാഴം രാത്രി 7.40ന് എറണാകുളത്ത്‌നിന്ന് പുറപ്പെട്ട ഗുരുവായൂർ പാസഞ്ചർ രാത്രി 10.45നാണ് തൃശൂരിൽ എത്തിയത്. രാത്രി 9.22ന് തൃശൂരിൽ എത്തേണ്ട ട്രെയിനാണിത്. മറ്റു ട്രെയിനുകൾ കടന്നുപോകാനായി ഈ ട്രെയിൻ പിടിച്ചിടുകയായിരുന്നു.
തൃശൂരിൽ ഇറങ്ങി വിവിധ സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസുകൾ മാറിക്കയറുന്ന യാത്രക്കാര്‍ക്കാണ് ഈ പിടിച്ചിടല്‍ ദുരിതമാകുന്നത്. പലര്‍ക്കും നേരിട്ടുള്ള ബസുകള്‍ കിട്ടിയില്ല. ഇതോടെ വലിയ തുക നല്‍കി ഓട്ടോ വിളിച്ചാണ് യാത്രികര്‍ ലക്ഷ്യസ്ഥാനത്തെത്തിയത്. രാവിലെ 6.10ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് 8.45ന് ഗുരുവായൂർ എത്തേണ്ട ട്രെയിൻ കഴിഞ്ഞദിവസം മണിക്കൂറുകളാണ് വൈകിയത്. ഇതിനുമുമ്പ് പോകേണ്ട ചെന്നൈ എഗ്‌മോർ- – ഗുരുവായൂർ ട്രെയിൻ വൈകിയതോടെ പാസഞ്ചർ പിടിച്ചിടുകയായിരുന്നു. തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള ഗുരുവായൂർ - എറണാകുളം പാസഞ്ചറും ദിവസവും വൈകിയാണ് ഓടുന്നത്. കൂടാതെ കോച്ചും വെട്ടിക്കുറച്ചു.
ഒല്ലൂരിനും പുതുക്കാടിനുമിടയിൽ പാത നവീകരിയ്ക്കുന്ന ജോലികൾ കാരണമാണ് പാസഞ്ചർ വൈകുന്നതെന്നാണ് റെയിൽവേ വിശദീകരണം.
ഈ പാസഞ്ചറിന്റെ ഒരു റേക്ക് കേടായതിനെത്തുടർന്ന് അറ്റകുറ്റപ്പണിക്കായി അയച്ചതിനാലാണ് കോച്ചുകൾ കുറയുന്നതെന്നാണ് റെയിൽവേ ഭാഷ്യം. യാത്രക്കാരുടെ സൗകര്യത്തിനായി സ്ഥിരം ഒരേ സ്ഥലത്ത് ട്രെയിൻ എൻജിൻ നിർത്താന്‍ ലോക്കോ പൈലറ്റുമാർക്ക് നിര്‍ദേശം നൽകിയതായി തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർ ഫിലോപ്പോസ് അറിയിച്ചു.










0 comments