print edition പരിഭ്രാന്തി പരത്തി മുന്നറിയിപ്പ് സന്ദേശം; സൈബർ തട്ടിപ്പിന് സാധ്യത


സ്വന്തം ലേഖകൻ
Published on May 06, 2026, 12:01 AM | 1 min read
കൊല്ലം: മൊബൈൽ ഫോണുകളിൽ കേന്ദ്ര സർക്കാർ നടത്തിയ അടിയന്തര ജാഗ്രതാ സംവിധാനത്തിന്റെ പരീക്ഷണം ആശങ്ക പടർത്തുന്നു. ആശങ്ക മുതലെടുത്ത് സൈബർ തട്ടിപ്പുകാർ രംഗത്തിറങ്ങാൻ സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ശനി ഉച്ചയോടെയാണ് മൊബൈൽ ഫോണുകളിൽ വലിയ ശബ്ദത്തോടെയുള്ള പരീക്ഷണ സന്ദേശം എത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി തദ്ദേശീയമായി വികസിപ്പിച്ച സെൽ ബ്രോഡ്കാസ്റ്റ് സാങ്കേതികവിദ്യയുടെ ഭാഗമായിരുന്നു പരീക്ഷണം. ദുരന്തസമയങ്ങളിൽ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് നൽകുന്നതിനായാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, മുൻകൂട്ടി അറിയിപ്പ് ലഭിക്കാത്തതിനാൽ പെട്ടെന്നുള്ള അലാറം പരിഭ്രാന്തിക്കിടയാക്കി.
ലിങ്കിൽ ക്ലിക്ക് ചെയ്യരുത്
ജാഗ്രതാ സന്ദേശങ്ങൾ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം സൈബർ കുറ്റവാളികൾ ദുരുപയോഗിക്കാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്‌ധർ. സർക്കാരിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിക്കാനോ വ്യക്തിഗത വിവരങ്ങൾ ചോർത്താനോ തട്ടിപ്പുകാർ ശ്രമിച്ചേക്കാം. സർക്കാർ അയക്കുന്ന ഔദ്യോഗിക ജാഗ്രതാ സന്ദേശത്തോട് പ്രതികരിക്കാനോ ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യാനോ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനോ ആവശ്യപ്പെടില്ല. പണമടയ്ക്കാനോ ഒടിപി കൈമാറാനോ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ലഭിച്ചാൽ അവ വ്യാജമാണെന്ന് ഉറപ്പിക്കാം. പ്രതീക്ഷിതമായ ഇത്തരം അലാറങ്ങൾ ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലാകരുതെന്നും സൈബർ വിദഗ്ധർ നിർദേശിക്കുന്നു.










0 comments