print edition പാങ്ങ് ജിഎൽപിയിൽ വീണ്ടും ചിരി തെളിഞ്ഞു

പാങ്ങ് ജി.എൽ.പി. സ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ കുട്ടികളോടൊപ്പം ചേർന്ന് ഗാനം ആലപിക്കുന്ന ഗായകൻ അതുൽ നറുകര-
മലപ്പുറം: പുതിയചായം പൂശി ബലൂണുകളും തോരണങ്ങളും തൂക്കി പാങ്ങ് ജിഎൽപി സ്കൂൾ വീണ്ടും ഒരുങ്ങിനിന്നു. നഷ്ടങ്ങളുടെ വേദന കുട്ടികൾ അറിയാതിരിക്കാൻ ചിരിച്ച മുഖവുമായി അധ്യാപകരും.
ദുരന്തത്തിന്റെ ആഘാതം തളർത്തിയ മനസ്സുകളെ കളിചിരികളോടെ വീണ്ടും തട്ടിയുണർത്തി. വാൽപ്പാറ അപകടത്തിൽ അധ്യാപകരും ജീവനക്കാരും മരിച്ച പാങ്ങ് ജിഎൽപി സ്കൂളിൽ ഹൃദയംനുറുങ്ങും വേദനയിലും പ്രവേശനോത്സവം ആവേശമായി. മങ്കട ബ്ലോക്കുതല ഉദ്ഘാടനമാണ് സ്കൂളിൽ നടന്നത്.
ഏപ്രിൽ 17നാണ് വിനോദയാത്ര പോയ അധ്യാപകർ ഉൾപ്പെട്ട സംഘം വാൽപ്പാറ ചുരത്തിൽ അപകടത്തിൽപ്പെട്ടത്. പത്തുപേർ മരിച്ചു. പാങ്ങ് ജിഎൽപി സ്കൂളിലെ പ്രധാനാധ്യാപിക പി അജിതയടക്കം അഞ്ച് അധ്യാപകരും പാചകത്തൊഴിലാളിയും സ്കൂൾ ബസ് ഡ്രൈവറും മരിച്ചിരുന്നു.
ഇവർക്ക് പകരം അധ്യാപകരെ നിയമിക്കാൻ എൽഡിഎഫ് സർക്കാർ നടപടി വേഗത്തിലാക്കിയിരുന്നു. അവധിക്കാലത്തുതന്നെ അധ്യാപകർ ചുമതലയേറ്റെടുത്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി അധ്യാപകരുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് സ്കൂൾ അലങ്കരിച്ചു.
പ്രവേശനോത്സവം മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്‌ഘാടനംചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി ജുവൈരിയ അധ്യക്ഷയായി. ഗായകൻ അതുൽ നറുകരയുടെ സംഗീത വിരുന്നുണ്ടായി.










0 comments