പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: എൽഡിഎഫ് ഭരണം തുടരുമെന്നുള്ള തുറന്നുപറച്ചിലിന് പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം പാലോട് രവി രാജിവച്ചു. കേരളത്തിലെ രാഷ്ട്രീയ വസ്തുത തുറന്നു പറഞ്ഞതിന് പിന്നാലെ കെപിസിസി നേതൃത്വം രാജി എഴുതി വാങ്ങുകയായിരുന്നു. പാലോട് രവിയുടെ രാജി സ്വീകരിച്ചെന്നും ഫോൺ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ പാർടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാൽ ബോധ്യപ്പെട്ടതിനാൽ ജലീലിനെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു
കോൺഗ്രസ് പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരുന്നു. കേരളത്തിൽ എൽഡിഎഫിന് തുടർഭരണമുണ്ടാകുമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാവുകയും ചെയ്യുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
'പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാമതാകും. നിയമസഭയില്‍ ഉച്ചികുത്തി താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. കാശ് കൊടുത്ത് 40,000–50,000 വോട്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പോലെ പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. അതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും.
മുസ്ലിം സമുദായങ്ങള്‍ വേറെ പാര്‍ട്ടിയിലേക്കും കുറച്ചുപേര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേക്കും പോകും. കോണ്‍ഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബിജെപിയിലേക്കും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാചരക്കായി മാറും.വാർഡ് കമ്മിറ്റി പ്രസിഡന്റുമാരുടെ ലിസ്റ്റ് ഇവിടെ തന്നു, വെറും വ്യാജം ആയിരുന്നു. നാട്ടിലിറങ്ങി നടന്ന് ജനങ്ങളോട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ഒറ്റൊരുത്തനും ആത്മാര്‍ത്ഥമായി പരസ്പര ബന്ധമോ സ്‌നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യും. ഒരോ നേതാവിന്റെ പേര് പറഞ്ഞ്, അവരുമായി ബന്ധം സ്ഥാപിച്ച് ഇതിനെ ചിന്നഭിന്നമാക്കുകയാണ് പലരും'– പലോട് രവി പറഞ്ഞു.









0 comments