‘എൽഡിഎഫ് ഭരണം തുടരും, കോൺഗ്രസ് എടുക്കാച്ചരക്കാകും’; ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ ഫോൺ സംഭാഷണം

PHOTO: Facebook/Palode Ravi
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന് തുടർഭരണമുണ്ടാകുമെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി പറയുന്ന ഫോൺ സംഭാഷണം പുറത്ത്. കോൺഗ്രസ് പ്രാദേശിക നേതാവുമായുള്ള രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ടർ ടി വിയാണ് പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവിട്ടത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാവുകയും അതോടെ പാർടി ഇല്ലാതാവുമെന്നും കേരളത്തിൽ മാർക്‌സിസ്റ്റ് പാർടി ഭരണം തുടരുമെന്നാണ് പാലോട് രവി ഫോൺ സംഭാഷണത്തിൽ പറഞ്ഞിരിക്കുന്നത്. മുസ്ലിം വിഭാഗം സിപിഐ എമ്മിലേക്കും മറ്റുപാര്‍ട്ടികളിലേക്കും പോകുമെന്നും കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും സംഭാഷണത്തിൽ കോൺഗ്രസ് നേതാവ് പറയുന്നുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാമതാകും. നിയമസഭയില്‍ ഉച്ചികുത്തി താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. കാശ് കൊടുത്ത് 40,000–50,000 വോട്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പോലെ പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. അതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും.
മുസ്ലിം സമുദായങ്ങള്‍ വേറെ പാര്‍ട്ടിയിലേക്കും കുറച്ചുപേര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേക്കും പോകും. കോണ്‍ഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബിജെപിയിലേക്കും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാചരക്കായി മാറും.
വാർഡ് കമ്മിറ്റി പ്രസിഡന്റുമാരുടെ ലിസ്റ്റ് ഇവിടെ തന്നു, വെറും വ്യാജം ആയിരുന്നു. നാട്ടിലിറങ്ങി നടന്ന് ജനങ്ങളോട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ഒറ്റൊരുത്തനും ആത്മാര്‍ത്ഥമായി പരസ്പര ബന്ധമോ സ്‌നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യും. ഒരോ നേതാവിന്റെ പേര് പറഞ്ഞ്, അവരുമായി ബന്ധം സ്ഥാപിച്ച് ഇതിനെ ചിന്നഭിന്നമാക്കുകയാണ് പലരും.– പാലോട് രവി പറഞ്ഞു.









0 comments