18 ൽ നിന്ന് 16 ലേയ്ക്ക്; പാലരുവി എക്സ്പ്രസിൽ രണ്ട് കോച്ചുകൾ 'വെട്ടി', യാത്ര ദുരിതപൂർണമാകും

പ്രതീകാത്മക ചിത്രം
തൃശൂർ: അധ്യയന വർഷാരംഭത്തിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും തിരക്കുകൾ കൂടി വരുന്ന വേളയിൽ പാലരുവി എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു. 18 ൽ നിന്ന് 16 ആക്കിയാണ് ചുരുക്കിയത്. ഇതോടെ സാധാരണക്കാരുടെ ട്രെയിൻ യാത്ര ദുരിതപൂർണമാകും. പാലക്കാട് ജങ്ഷൻ മുതൽ തൂത്തുക്കുടി വരെ പോകുന്ന ട്രെയിനിൽ 75 ശതമാനവും സ്ഥിരയാത്രക്കാരാണ്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ യാത്ര തുടങ്ങുന്ന പാലക്കാട്ടുനിന്നുതന്നെ സീറ്റുകൾ നിറയും.
വൈകീട്ട് 4.05-ന് പാലക്കാട്ടുനിന്ന് പുറപ്പെടുന്നതിനാൽ ജോലി കഴിഞ്ഞ് മടങ്ങുന്നവരുടെയും വിദ്യാർഥികളുടെയും പ്രധാന ആശ്രയമാണ് പാലരുവി എക്സ്പ്രസ്. അടുത്ത ദിവസം രാവിലെയാണ് ട്രെയിൻ തൂത്തുക്കുടിയിൽ എത്തുന്നത്. സ്റ്റോപ്പുകൾ കൂട്ടി കോച്ചുകൾ കുറയ്ക്കുന്നതിൽ വലിയ പ്രതിഷേധം യാത്രക്കാരിൽ നിന്നും ഉയരുന്നുണ്ട്. 14 ആയിരുന്ന കോച്ചുകളുടെ എണ്ണം 2024 ഓഗസ്റ്റിലാണ് 18 ആക്കിയത്. ജനങ്ങളുടെ പ്രതിഷേധം ഏറി വന്നതോടെയായിരുന്നു ഈ തീരുമാനം.
ഇപ്പോൾ വീണ്ടും കോച്ചുകൾ വെട്ടി ചുരുക്കുകയാണ് ചെയ്യുന്നത്. എറണാകുളം ജങ്ഷനിലേക്ക് എത്തിയിരുന്ന വേണാട് എക്സ്പ്രസ് എറണാകുളം ടൗണിലേക്കായതിനെത്തുടർന്ന് പാലരുവി എക്സ്പ്രസിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. തിരക്ക് പരിഗണിച്ച് കോച്ചുകൾ വെട്ടരുതെന്നും കൂട്ടണമെന്നും ആവശ്യപ്പെട്ട് സംഘടനകൾ റെയിൽവേ അധികൃതർക്ക് നിവേദനം നൽകി.











0 comments