print edition എതിർക്കില്ലെന്ന് യുഡിഎഫിന്റെ ഉറപ്പുകിട്ടി; പാലക്കാട് വെട്ടിമുറിക്കൽ നീക്കം 2 വർഷം മുൻപേ തുടങ്ങി

പാലക്കാട്: പാലക്കാട് ഡിവിഷനിൽനിന്ന് മംഗളൂരുഭാഗം അടർത്തിമാറ്റി മൈസൂരുവിൽ ലയിപ്പിക്കാൻ റെയിൽവേ നീക്കം തുടങ്ങിയത് രണ്ടുവർഷംമുന്പ്. പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച് മംഗളൂരു ഡിവിഷൻ രൂപീകരിക്കാൻ റെയിൽവേ സഹമന്ത്രി വി സോമണ്ണയുടെ നേതൃത്വത്തിൽ 2024 ജൂലൈ 24ന് മംഗളൂരുവിൽ പ്രത്യേക യോഗംചേർന്നു.
പുതിയ ഡിവിഷൻ അല്ലെങ്കിൽ മംഗളൂരുവിനെ മറ്റൊരു ഡിവിഷനിലേക്ക് മാറ്റൽ എന്നായിരുന്നു അന്ന് ധാരണ. നീക്കം അറിഞ്ഞ വി ശിവദാസൻ എംപിയും അന്നത്തെ മന്ത്രിമാരായിരുന്ന വി അബ്‌ദുറഹിമാൻ, എം ബി രാജേഷ് എന്നിവരും കേന്ദ്രറെയിൽവേ മന്ത്രിക്ക് കത്തയച്ചു.
എൽഡിഎഫ് സർക്കാരും എതിർത്തു. അതോടെ റെയിൽവേ മന്ത്രാലയം പിൻവാങ്ങി. യുഡിഎഫ് സർക്കാർ വന്നതോടെ റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ചാൽ സംസ്ഥാന സർക്കാരിൽനിന്ന് എതിർപ്പ് ഉണ്ടാകില്ലെന്ന് കേന്ദ്രത്തിന് ഉറപ്പ് ലഭിച്ചു. കർണാടകത്തിലെ കോൺഗ്രസ് സർക്കാരും സമ്മർദം ചെലുത്തി.
വരുമാനത്തിന്റെ പേരിൽ കോയമ്പത്തൂർ, മംഗളൂരു കേന്ദ്രമായി ഡിവിഷനുകൾ എന്ന ആശയം നേരത്തെയുണ്ട്. പാലക്കാട് ഡിവിഷൻ 1247 കിലോമീറ്ററുണ്ടായിരുന്നത് തിരുവനന്തപുരം ഡിവിഷൻ രൂപീകരിച്ചപ്പോൾ 1132 കിലോമീറ്ററായി ചുരുങ്ങി.
യുപിഎ സർക്കാർ സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ 623 കിലോമീറ്റർ പാലക്കാടുനിന്ന് അതിലേക്ക് കൂട്ടിച്ചേർത്തു. അതോടെ 582 കിലോമീറ്ററായി. മംഗളൂരു ഭാഗം മൈസൂരുവിലേക്ക് മാറ്റുന്പോൾ വീണ്ടും 30 കിലോമീറ്റർകൂടി കുറയും.










0 comments