ബിജെപിക്കെതിരെ അന്വേഷണം ഊർജിതം; ശോഭാ സുരേന്ദ്രൻ എത്തിയ വീടുകളിലെ സിസിടിവി പരിശോധിച്ച് പൊലീസ്

പാലക്കാട്: വോട്ടെടുപ്പിന് തൊട്ടുമുമ്പ് വോട്ടർമാർക്ക് പണം നൽകിയെന്ന ഗുരുതരമായ ആരോപണത്തിൽ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകർക്കുമെതിരെ പൊലീസ് അന്വേഷണം വിപുലീകരിക്കുന്നു. പാലക്കാട് സൗത്ത് പൊലീസാണ് കേസിൽ സമഗ്രമായ അന്വേഷണം നടത്തുന്നത്.
നിശബ്ദ പ്രചാരണ ദിവസം ശോഭാ സുരേന്ദ്രൻ സന്ദർശിച്ച വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണ്. കണ്ണാടി പഞ്ചായത്തിലെ പതിനാറാം വാർഡിൽ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ഈ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും. പ്രദേശം കേന്ദ്രീകരിച്ചുള്ള കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. നിശബ്ദ പ്രചാരണ ദിവസം സ്ഥാനാർഥി മറ്റ് വീടുകളിൽ എത്തിയിരുന്നോ എന്നും അവിടെ പണമിടപാട് നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും.
ദൃശ്യങ്ങളിലുള്ള ബിജെപി പ്രവർത്തകരെയും സാക്ഷികളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി പണമൊഴുക്കിയെന്ന് ആരോപിച്ച് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകിയിരുന്നു.
ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് മണ്ഡലത്തിൽ ഉയരുന്നത്. പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നാണ് സൂചന.










0 comments