print edition നെല്ല് സംഭരണം: പണം ഉടൻ വിതരണം ചെയ്യും

തിരുവനന്തപുരം : നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള തുക ഉടന്‍ വിതരണം ചെയ്യും. സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസ് ഇനത്തില്‍ അനുവദിച്ച തുക ഉപയോഗിച്ച് രണ്ടാംവിളയിലെ സംഭരണ വിലയായി കർഷകർക്ക് 150 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഫണ്ടിന്റെ അപര്യാപ്തത മൂലം പിആർഎസ് വായ്പാവിതരണം നിർത്തിവച്ചിരുന്നു. കേന്ദ്ര സർക്കാർ താങ്ങുവില ഇനത്തില്‍ സംസ്ഥാനത്തിന് നല്‍കാനുള്ള കുടിശ്ശികയില്‍ 203.94 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചു. ഇനി 1448 കോടി രൂപ കൂടി ലഭിക്കാനുണ്ട്.
എസ്‌ബിഐ, കാനറ ബാങ്കുകൾ വഴിയാണ് പിആർഎസ് വായ്പാവിതരണം. കേന്ദ്രസർക്കാർ നിരന്തരം സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണെന്ന് ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ പറഞ്ഞു. സംസ്ഥാന സർക്കാർ പരമാവധി കർഷകാനുകൂല നിലപാടുകൾ സ്വീകരിച്ചിട്ടും കർഷകർക്ക് സംഭരിച്ച നെല്ലിന്റെ വില നൽകാൻ പല ഘട്ടത്തിലും കാലതാമസമുണ്ടായി. അന്യായവും അയുക്തികവുമായ കാരണങ്ങൾ പറഞ്ഞാണ് താങ്ങുവില ഇനത്തിൽ പണം തടഞ്ഞത്. നിരന്തരമായ സമ്മർദത്തെതുടർന്നാണ് ഇപ്പോൾ 203 കോടി രൂപ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.










0 comments