print edition വാട്‌സാപ് ചാറ്റ് പുറത്ത്; കോളേജിൽ യുഡിഎഫ് സ്ഥാനാർഥിയും സംഘവും നടത്തിയത് ആസൂത്രിത അക്രമം

കാസർകോട്: കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്റു കോളേജിൽ തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരുടെ നേതൃത്വത്തിൽ നടന്നത് ആസൂത്രിതമായ അക്രമം. ഇതുസംബന്ധിച്ച വാട്‌സാപ് ചാറ്റ് പുറത്തുവന്നു. ‘‘അവർ ശരിക്കും നമ്മുടെ ട്രാപ്പിൽ വീണപോലെയായി. നല്ലൊരു പ്രചാരണ ആയുധമായി മാറി’’.
എന്നാണ് തൃക്കരിപ്പൂരിലെ യുഡിഎഫുകാരുടെ വാട്‌സാപ് കൂട്ടായ്‌മയായ ടീം യുഡിഎഫ് തൃക്കരിപ്പൂർ എന്ന ഗ്രൂപ്പിലെ ഒരു സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടിലുള്ളത്. തിങ്കൾ പകൽ മൂന്നരയോടെയാണ് യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരും യുഡിഎഫ് സംഘവും കാഞ്ഞങ്ങാട് മണ്ഡലത്തിൽപ്പെടുന്ന പടന്നക്കാട് നെഹ്‌റു കോളേജിലെത്തിയത്.
കോളേജ് ഡേ പരിപാടി നടക്കുന്നതിനിടയിലാണ് സംഘം എത്തിയത്. സ്ഥാനാർഥി മാത്രം അകത്തുകയറിയാൽ മതിയെന്ന് പ്രിൻസിപ്പൽ നിർദേശിച്ചിരുന്നു. എന്നാൽ, തനിക്കൊപ്പമുള്ള എല്ലാവരെയും അകത്തുകയറ്റണമെന്നാവശ്യപ്പെട്ട് സ്ഥാനാർഥി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. തുടർന്ന് ഹാളിനകത്തേക്ക് തള്ളിക്കയറിയ സംഘം എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചു.
എസ്‌എഫ്‌ഐ പ്രവർത്തകർ അക്രമിച്ചെന്ന് വരുത്തിത്തീർക്കാനുള്ള നീക്കമാണ് ഇവർ നടത്തിയതെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും സംഘവും കാഞ്ഞങ്ങാട് മണ്ഡലത്തിൽപെടുന്ന പടന്നക്കാട് നെഹ്‌റുകോളേജിലെത്തിയത് ബോധപൂർവം കുഴപ്പമുണ്ടാക്കാനാണെന്ന് വ്യക്തമാണ്.










0 comments