റെയിൽവെ മേൽപ്പാല നിർമാണത്തിൽ സർവകാല റെക്കോർഡ്: മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വാണിയമ്പലം റെയിൽവേ മേൽപാലത്തിന്റെ നിർമാണ ചുമതല ആദ്യഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ആർബിഡിസികെ-യെ ആയിരുന്നു ഏൽപ്പിച്ചതെന്നും എന്നാൽ പിന്നീട് നൂറ് ശതമാനം റെയിൽവേ ഫണ്ട് വിനിയോഗിച്ചുള്ള സ്കീമിൽ ഉൾപ്പെടുത്തിയതായി റെയിൽവേ അറിയിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. തുടർന്ന് അത്തരം പ്രവൃത്തികൾ ചെയ്യുന്ന കേരള റെയിൽവേ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് നിർമ്മാണ ചുമതല നൽകണമെന്ന് റെയിൽവേ നിർദ്ദേശിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ ചുമതല കെആർഡിസിഎൽ-നെ ഏൽപ്പിച്ചിട്ടുണ്ട്. ഭൂമി എറ്റെടുക്കലിന്റെ ചെലവ് ഉൾപ്പെടെയുള്ള വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുകയാണ്. മേൽപാലത്തിന്റെ ജിഎഡി പൂർത്തീകരിച്ച് റെയിൽവേ ബോർഡിന്റെ അംഗീകാരത്തിന് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും കെ.ആർസിഎൽ അറിയിച്ചിട്ടുണ്ട്- റിയായ് വ്യക്തമാക്കി . നിയമസഭയിൽ എ പി അനിൽകുമാർ എംഎൽഎ നൽകിയ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം
വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണിത്. പല ലെവൽ ക്രോസ്സുകളിലും ആളുകൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്.എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ വളരെ പ്രാധാന്യത്തോടെ കാണുകയും കേരളത്തിലെ റോഡുകളിൽ തടസമില്ലാത്ത യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലെവൽ ക്രോസ്സ് ഇല്ലാത്ത കേരളം എന്ന പദ്ധതിക്ക് രൂപം നൽകുകയും ചെയ്തു.99 റെയിൽവേ ഓവർ ബ്രിഡ്ജുകൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കാനാണ് തീരുമാനിച്ചത്.
23 എണ്ണം കേന്ദ്രസർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ നടപ്പാക്കാനും തീരുമാനിച്ചു.അതിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ 9 റെയിൽവേ ഓവർ ബ്രിഡ്ജുകൾ പൂർത്തിയാക്കി. കാഞ്ഞങ്ങാട്, കൊടുവള്ളി, ഫറോക്ക്, തിരൂർ, ഗുരുവായൂർ,ചിറങ്ങര, മുളന്തുരുത്തി, കാരിത്താസ്, മാളിയേക്കൽ എന്നീ മേൽപ്പാലങ്ങൾ ആണ് പൂർത്തീകരിച്ചത്.ഇത് കേരളമുണ്ടായതിന് ശേഷമുള്ള സർവ്വകാല റെക്കോർഡ് ആണ് എന്നത് ഈ സഭയെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.
ഏറ്റവും കൂടുതൽ മേൽപ്പാലങ്ങൾ ഒരു സർക്കാരിന്റെ കാലത്ത് സാധ്യമാക്കുന്ന ചരിത്രം നമുക്ക് സൃഷ്ടിക്കാനായി. നിലവിൽ 7 റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ പ്രവൃത്തി നടക്കുകയാണ്.അതോടൊപ്പം 8 റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ പ്രവൃത്തി ഈ വർഷം ആരംഭിക്കുവാനുള്ള നടപടിക്രമങ്ങൾ കൂടി നടന്നുവരുന്നുണ്ട്. ഇവിടെ ചൂണ്ടിക്കാട്ടിയതുപോലെ ആളുകൾ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന ഈ പ്രശ്നം വളരെ ഗൗരവത്തിലാണ് സംസ്ഥാന സർക്കാർ കാണുന്നത്. ഈ വിഷയത്തിലും ബന്ധപ്പെട്ടവരെ സമീപിച്ച് വേഗത്തിലാക്കാനുള്ള ഇടപെടൽ നടത്താം. ഇതിന് ഒരു പരിമിതിയുള്ളത് പൂർണ്ണമായും കേന്ദ്ര സർക്കാരിന് കീഴിലാണ് ഈ വർക്ക് നടക്കുന്നത് എന്നതാണ്. എന്നാൽ അത് ഇടപെടാൻ സാധ്യമാകുന്ന നിലയിൽ കൂട്ടായിതന്നെ ഇടപെടാം എന്നുള്ളത് ഈ സഭയെ അറിയിക്കാൻ ആഗ്രഹിക്കുന്നതായും റിയാസ് വ്യക്തമാക്കി









0 comments