ad
Deshabhimani

ഭയമില്ല, നിയമപരമായി നേരിടും; ഇ ഡി വേട്ടയ്ക്കെതിരെ മുഹമ്മദ് റിയാസ്

Muhammad Riyas.jpg

പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്ക്

Published on Sep 10, 2026, 12:14 PM | 1 min read

കോഴിക്കോട്: സിഎംആർഎൽ-എക്‌സാലോജിക് വിഷയത്തിൽ ഇഡി നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കളിയാണെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. ചെയ്ത ജോലിക്ക് പണം വാങ്ങുകയും കൃത്യമായി നികുതി അടയ്ക്കുകയും ചെയ്ത നിയമപരമായ ഇടപാടിനെയാണ് 'മാസപ്പടി' എന്ന പേരിൽ ദുഷ്പ്രചാരണം നടത്തുന്നത്.


കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടു പിണറായി വിജയനെതിരെ കള്ളമൊഴി നൽകാൻ കേസിന്റെ ഭാഗമായി ചോദ്യം ചെയ്ത ഹസൻ വാരിസിനോട് ഇഡി ആവശ്യപ്പെട്ടു. എന്നാൽ അതിന് തയ്യാറാകാതിരുന്നപ്പോൾ അദ്ദേഹത്തിന്റെ മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. മെയ് മാസത്തിലെ റെയ്ഡിന് ശേഷവും അടിസ്ഥാനരഹിതമായ കഥകൾ പ്രചരിപ്പിച്ചു. അന്വേഷണം നടക്കട്ടെ, ഒരു തെറ്റും ചെയ്യാത്തതിനാൽ ഇഡിയെ ഭയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


ചോദ്യം ചെയ്യലിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ നിരന്തരം നിർബന്ധിച്ചപ്പോഴും വീണ അതിന് തയ്യാറായില്ല. ഇതിനുശേഷമാണ് വീണ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന രീതിയിലാണ് വാർത്ത ചമച്ചത്. ഭീഷണിപ്പെടുത്താനും അറസ്റ്റ് ചെയ്യാനും നോക്കിയിട്ടും വീണ ഉറച്ച നിലപാടിൽ തന്നെ നിലകൊണ്ടു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലുകൾക്കും ഭീഷണികൾക്കും മുന്നിൽ കമ്മ്യൂണിസ്റ്റുകാർ പതറില്ല. ബംഗാളിലെയും അസമിലെയും നേതാക്കളെപ്പോലെ ഇഡി ഭാര്യയെ ചോദ്യം ചെയ്യുമ്പോൾ പേടിച്ചോടുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം പറഞ്ഞു.


തിരുവനന്തപുരത്തെ വീട് റെയ്ഡ് ചെയ്ത ഇഡിക്ക് അവിടുന്ന് 25 പൈസ പോലും കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിനിടെ മൊഴി പകർത്തുന്ന ടൈപ്പ്‌റൈറ്റർ കേടായപ്പോൾ പുറത്തുനിന്ന് മറ്റൊരു ടൈപ്പ്‌റൈറ്റർ കൊണ്ടുവന്നതിനെയാണ് ചില മാധ്യമങ്ങൾ 'നോട്ടെണ്ണൽ യന്ത്രം' കൊണ്ടുവന്നു എന്ന പേരിൽ നാടകീയമായി വാർത്തയാക്കിയത്.


"ജീവിച്ചിരിക്കുമ്പോൾ തന്നെ എന്റെ ഇറച്ചി കടിച്ചുതിന്നുന്ന അനുഭവമാണ് ഇപ്പോഴുള്ളത്. എന്റെ ഭാര്യ വീണ എത്രകാലമായി ഇത്തരം അപവാദ പ്രചാരണങ്ങൾ സഹിക്കുന്നു. എങ്കിലും പേടിച്ചുനിൽക്കാനല്ല പാർടി ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യമുള്ളതുകൊണ്ട് ഭയമില്ല. പാർടി പറയുന്നതുപോലെയാണ് ഇതുവരെ മുന്നോട്ടുപോയത്, ഇനിയും അങ്ങനെ തന്നെയായിരിക്കും. നേരിടേണ്ട എല്ലാ ഘട്ടങ്ങളെയും നിയമപരമായി തന്നെ നേരിടും" - റിയാസ് വ്യക്തമാക്കി. സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടനുബന്ധിച്ച് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home