'തമ്പി വിജയ്, ചരിത്രത്തെ തിരുത്താനാകില്ല' ; താടിയില്‍ തട്ടിയുള്ള ആംഗ്യത്തില്‍ മറുപടിയുമായി സ്റ്റാലിൻ

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. മിസ നിയമത്തെക്കുറിച്ചും താടിയിലെ പരിക്കിനെക്കുറിച്ചും നിയമസഭയിൽ വിജയ് നടത്തിയ പരാമർശങ്ങൾക്കും ആംഗ്യത്തിനുമെതിരായാണ് കടുത്ത ഭാഷയിൽ സ്റ്റാലിന്റെ പ്രതികരണം. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം.
സിനിമാ ഷൂട്ടിങ്ങ് പോലെയാണ് വിജയ് ഭരണം നടത്തുന്നതെന്നും റീൽസുകളും ഫോട്ടോഷൂട്ടുകളും വഴി ഭരണപരാജയം മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. തമ്പി വിജയ്, നിങ്ങൾ പറഞ്ഞത് സത്യമാണ്. അടിയന്തരവസ്ഥ കാലത്തെ എന്റെ പോരാട്ടം ഡിഎംകെയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ചരിത്രത്തെ തിരുത്താൻ നിങ്ങൾക്ക് കഴിയില്ല. ജയിലിൽ നിന്ന് ക്രൂരമായ മർദനമേറ്റാണ് എനിക്ക് താടിയെല്ലിന് പരിക്കേറ്റത്. ആ അടി തടയുന്നതിനിടെയാണ് മുൻ മദ്രാസ് മേയറും ഡിഎംകെ എംപിയുമായ ചിട്ടി ബാബു ജയിലിൽുവെച്ച് കൊല്ലപ്പെട്ടത്, സ്റ്റാലിൻ പറഞ്ഞു. നിയമസഭയിലെ ലൈബ്രറിയിൽ പോയി ചരിത്രം പഠിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. സഭയിൽ താടിയിൽ കൈവെച്ച് നടത്തിയ പരാമർശം ഉദ്ദേശപൂർവ്വമല്ലെന്ന വിജയ് യുടെ പരാമർശത്തിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.
സർക്കാർ കമ്മീഷനെക്കുറിച്ചും അഴിമതി ആരോപണങ്ങളെക്കുറിച്ചും വിജയ് നടത്തിയ പരാമർശത്തെയും സ്റ്റാലിൻ തള്ളി. ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയമായ നീക്കം നടത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
നിയമസഭയിൽ ഡിഎംകെയെ കടന്നാക്രമിച്ചു നടത്തിയ പ്രസംഗത്തിനിടെ വിജയ് തൻ്റെ താടി കൈകൊണ്ട് ഉയർത്തിപ്പിടിക്കുന്ന തരത്തിൽ ആംഗ്യം കാണിച്ചിരുന്നു. ഇത് അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദനത്തിൽ പരിക്കേറ്റ സ്റ്റാലിനെ പരിഹസിക്കുന്നതാണെന്ന വിമർശനം ഉയർന്നിരുന്നു.









0 comments