print edition ശബരിമല യുവതീപ്രവേശം ; സർക്കാർ നിലപാട് സുപ്രീംകോടതി തേടിയിട്ടില്ല : മന്ത്രി പി രാജീവ്

കൊച്ചി
ആചാരപരമായ കാര്യങ്ങളിൽ ഇടപെടാൻ അധികാരം ഉണ്ടോയെന്ന് കോടതിപോലും സ്വയം സംശയിക്കുമ്പോള്‍ സര്‍ക്കാരിന് എങ്ങനെ ഇതിൽ ഇടപെടാനാകുമെന്ന് നിയമമന്ത്രി പി രാജീവ്. ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതിയിലുള്ള കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വിഷയത്തില്‍ സർക്കാർ നിലപാട് കോടതി ഇതുവരെ ചോദിച്ചിട്ടില്ല. സത്യവാങ്മൂലവും ആവശ്യപ്പെട്ടിട്ടില്ല. സുപ്രീംകോടതി പരിശോധിക്കുന്ന ഏഴ് ഭരണഘടനാ വിഷയങ്ങളിൽ അഭിപ്രായം അറിയിക്കാനാണ് നിർദേശം. ആ അഭിപ്രായം സർക്കാർ അറിയിക്കും. ഏഴ് വിഷയങ്ങൾ പരിശോധിച്ചശേഷമെ റിവ്യൂ ഹർജിയിലേക്ക് കടക്കാനാകൂ എന്നാണ് കോടതി പറഞ്ഞത്. എന്നാല്‍, പ്രതിപക്ഷനേതാവ് പറയുന്നത്, ഉടന്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ്. കോടതി പറഞ്ഞാലാണ് സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. മുന്പ് അങ്ങനെയാണുണ്ടായിട്ടുള്ളത്. അതുപോരെങ്കില്‍ ‘ഞങ്ങള്‍ പുതിയ സത്യവാങ്മൂലം തയ്യാറാക്കി കാത്തിരിക്കുകയാണെന്നും തെരഞ്ഞെടുപ്പായതിനാല്‍ ഈ കേസ് ഇപ്പോള്‍ പരിഗണിക്കരുതെ’ന്നും പറഞ്ഞ് പ്രതിപക്ഷനേതാവ് കോടതിയില്‍ പോകട്ടെ. ഭരണത്തുടര്‍ച്ച ജനാധിപത്യത്തിന് അപകടമെന്ന് പറയുന്നവര്‍, കാല്‍നൂറ്റാണ്ടായി എംഎല്‍എയായിരിക്കുന്നവര്‍ ഇനി ജനാധിപത്യത്തിനുവേണ്ടി മാറണമെന്ന് ആവശ്യപ്പെടുമോ എന്നും മന്ത്രി ചോദിച്ചു.










0 comments