ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ പി രാധാകൃഷ്ണനെതിരെ ധനമന്ത്രാലയത്തിന്റെ നടപടി
print edition സ്വർണക്കടത്ത് കേസിൽ രാഷ്‌ട്രീയം കളിച്ച ഉദ്യോഗസ്ഥൻ നാണംകെട്ട് പുറത്ത്

കൊച്ചി
നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയ ഇഡി ഉദ്യോഗസ്ഥൻ അഴിമതിക്കേസിൽ സർവീസിൽനിന്ന് പുറത്ത്. ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ പി രാധാകൃഷ്ണനെയാണ് റെയ്ഡ് വിവരം ചോർത്തൽ അടക്കമുള്ള കുറ്റം കണ്ടെത്തി പുറത്താക്കിയത്. അഞ്ചുവര്‍ഷം സർവീസ് ബാക്കി നില്‍ക്കെയാണ് ധനകാര്യമന്ത്രാലയത്തിന്റെ നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഷ്ട്രപതി ഈ ഉത്തരവിൽ ഒപ്പുവച്ചത്. മൂന്നു പതിറ്റാണ്ടിലേറെ തിരുവനന്തപുരം, കൊച്ചി ഇഡി ഓഫീസുകളിൽ വിവിധ ചുമതലകൾ വഹിച്ചിരുന്നു. നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ മോദി സർക്കാരിന്റെ രാഷ്‌ട്രീയ ഗൂഢാലോചനകൾക്ക് ചുക്കാൻപിടിച്ചത് രാധാകൃഷ്‌ണനാണ്.
കൊച്ചി സോണൽ ഓഫീസിൽ അസിസ്‌റ്റന്റ് ഡയറക്‌ടറായിരിക്കെയാണ് രാധാകൃഷ്‌ണൻ സ്വർണക്കടത്ത് കേസന്വേഷണ ചുമതലയേറ്റത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരാഴ്‌ചയ്‌ക്കകം കേസ് രജിസ്‌റ്റർ ചെയ്‌തു. പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും സന്ദീപ് നായരും അറസ്‌റ്റിലായതിന് പിന്നാലെ ഐടി സെക്രട്ടറി എം ശിവശങ്കറിലേക്ക് അന്വേഷണമെത്തിച്ചു. തുടർന്നാണ് അന്വേഷണം മുഖ്യമന്ത്രിയിലേക്കും ഓഫീസിലേക്കും എത്തിക്കാൻ നീക്കമാരംഭിച്ചത്. ജയിലിലായിരുന്ന സ്വപ്‌ന സുരേഷിൽനിന്ന് മൊഴിയെടുക്കുന്പോൾ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്ന് പറയാൻ നിർബന്ധിച്ചു. അവർതന്നെ ഇത് പിന്നീട് വെളിപ്പെടുത്തി. ഇഡി ഇതേ ആവശ്യം തന്നോടും ഉന്നയിച്ചെന്ന് മറ്റൊരു പ്രതി സന്ദീപ് നായരും വെളിപ്പെടുത്തി. കോൺസുലേറ്റ് ജനറലിന്റെ വീട്ടിൽനിന്ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ബിരിയാണി ചെന്പിൽ സ്വർണം കടത്തി, ഖുർ ആനിലും ഇൗന്തപ്പഴത്തിനുള്ളിൽ വച്ചും സ്വർണം കടത്തി തുടങ്ങിയ കള്ളക്കഥകൾ ഇഡി റിപ്പോർട്ടായി കോടതിയിലെത്തിച്ചതും രാധാകൃഷ്‌ണനാണ്. കേസിൽ ഇഡി രാഷ്‌ട്രീയം കളിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ വിചാരണ കർണാടകത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇഡി നടപടികൾക്ക് നിറംപിടിപ്പിച്ച് മാധ്യമങ്ങൾക്ക് വിളന്പിയതും ഇയാളാണ്.
റെഡ് ക്രസന്റ് ഉൾപ്പെട്ട കേസ് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെടുത്താനുള്ള നീക്കവും നടത്തി. ഒടുവിൽ നിയമസഭാ എത്തിക്‌സ് കമ്മിറ്റി രാധാകൃഷ്‌ണനോട് വിശദാംശങ്ങൾ തേടി. അതിന് രേഖാമൂലം വിശദീകരണം നൽകേണ്ടിയും വന്നു. കൈക്കൂലി, വിവരം ചോര്‍ത്തി നല്‍കല്‍ തുടങ്ങി നിരവധി ആക്ഷേപങ്ങളെ തുടർന്ന് ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം തിരികെ കൊച്ചിയിലേക്ക് മാറ്റി. ഈ സമയത്താണ് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന വിജിലന്‍സ് കേസുണ്ടാകുന്നത്. തുടര്‍ന്ന് ശ്രീനഗറിലേക്ക് മാറ്റി. ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ട്രിബ്യൂണിലിനെ സമീപിച്ചെങ്കിലും തള്ളി.
ഇഡി ഉദ്യോഗസ്ഥർ പ്രതിയായ കൈക്കൂലി കേസിൽ ആദ്യഘട്ടത്തിൽ പേരുണ്ടായിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമായത് വിവാദമായിരുന്നു. ഒടുവിലാണ് പൂട്ടുവീണത്.










0 comments