print edition പി രാധാകൃഷ്‌ണനെതിരായ നടപടി ; പുറത്തായത് കള്ളക്കളി തെളിഞ്ഞപ്പോൾ

കൊച്ചി
ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ പി രാധാകൃഷ്‌ണനെ സർവീസിൽനിന്ന് അധികൃതർ പുറത്താക്കിയത് ഗത്യന്തരമില്ലാതെ. കൈക്കൂലി ഉൾപ്പെടെ ഗുരുതര ക്രമക്കേടും അഴിമതിയും ആരോപിച്ച് പലതവണ ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നു. ഇൗ പരാതികളെതുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സർവീസ് അഞ്ചുവർഷംകൂടി ബാക്കിനിൽക്കെ രാധാകൃഷ്‌ണനെ പുറത്താക്കിയത്.
ദീർഘകാലം കേരളത്തിൽ ജോലിചെയ്‌ത രാധാകൃഷ്‌ണൻ കേസന്വേഷണത്തിന്റെ പേരിൽ ഇഡിയെ ദുരുപയോഗിക്കുന്നതായി പരാതികൾ വകുപ്പുതലത്തിൽ നേരത്തെതന്നെയുണ്ട്. ആദ്യ പരാതിയെത്തുടർന്ന് ചെന്നൈയിലേക്ക് സ്ഥലം മാറ്റിയപ്പോൾ സിഎടിയിൽനിന്ന് അനുകൂല വിധിനേടി കൊച്ചിയിൽ തിരിച്ചെത്തി. രണ്ടാമത്തെ പരാതി വന്നതോടെ ശ്രീനഗറിലേക്ക് സ്ഥലം മാറ്റി. ഇഡി ഇൗ പരാതിയിൽ സിഎടിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ രാധാകൃഷ്‌ണനെതിരെ നടക്കുന്ന കേന്ദ്ര ധനകാര്യവകുപ്പുതല അന്വേഷണത്തെക്കുറിച്ച് പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയായാണ് അഞ്ചുവർഷംകൂടി സർവീസ് ശേഷിക്കെ രാധാകൃഷ്‌ണനെ പുറത്താക്കിയത്.
കേരളത്തിലും രാധാകൃഷ്‌ണൻ വൃത്തികെട്ട കളിയാണ് കളിച്ചത്. നയതന്ത്ര സ്വർണക്കടത്തുമായി മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയുംപോലും സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ ഉൾപ്പെടുത്താൻ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ലൈഫ് മിഷൻ പദ്ധതിയെയും വെറുതെവിട്ടില്ല. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന വാഗ്‌ദാനവും പ്രധാന പ്രതികൾക്ക് നൽകി. കള്ളക്കളികൾ പൊളിഞ്ഞപ്പോൾ കേസ് വിചാരണ സംസ്ഥാനത്തിന് പുറത്താക്കണമെന്ന ഹർജി നൽകി.
കേസ് അട്ടിമറിച്ച് രാഷ്‌ട്രീയലക്ഷ്യംനേടാനും ഇഡി ശ്രമിച്ചിരുന്നു. കസ്‌റ്റംസ് കേസ് മാത്രമായിരുന്ന സ്വർണക്കടത്തിനെ വളഞ്ഞവഴിയിലൂടെയാണ് കള്ളപ്പണ ഇടപാടിലേക്ക് എത്തിച്ചത്. സ്വപ്‌ന ബാങ്കിൽ സൂക്ഷിച്ച പണം അവർ സ്വർണക്കടത്തിലൂടെ സന്പാദിച്ചതാണെന്നാണ് അവർക്കുനൽകിയ കുറ്റപത്രത്തിലെ ഇഡി ചാർജ്. ഇൗ പണം ശിവശങ്കറിന് കിട്ടിയ കൈക്കൂലിയാക്കിയും ഇഡി കോടതിയിൽ കുറ്റപത്രം നൽകി.










0 comments