ഭാവഗായകന് വിട നൽകാനൊരുങ്ങി കേരളം; മൃതദേഹം പാലിയത്തെ വീട്ടിലെത്തിച്ചു
തൃശൂർ: അന്തരിച്ച ഭാവഗായകന് വിട നൽകാനൊരുങ്ങി കേരളം. മൃതദേഹം ചേന്നമംഗലത്ത് പാലിയത്ത് തറവാട് വീട്ടിലേക്ക് എത്തിച്ചു. പി ജയചന്ദ്രൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിന് ശേഷമാണ് വീട്ടിലെത്തിച്ചത്. ആയിരങ്ങളാണ് പ്രിയഗായകനെ അവസാനമായി കാണാനായി എത്തിയത്. വീട്ടുവളപ്പിൽ വൈകിട്ട് മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
ഒടുവിലായൊന്ന് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ
വ്യാഴാഴ്ച അന്തരിച്ച പി ജയചന്ദ്രനെ അവസാനമായി കാണാൻ ആയിരങ്ങളാണ് ഇന്നലെ പൂങ്കുന്നത്തെ വീട്ടിലും കേരള സംഗീത നാടക അക്കാദമിയിലും എത്തിയത്. സാംസ്‌കാരിക, രാഷ്‌ട്രീയ പ്രമുഖർ, കലാകാരന്മാർ, ഗാനാസ്വാദകർ തുടങ്ങിയവർ ആദരാഞ്‌ജലി അർപ്പിച്ചു. അമല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചത്. പത്തര മുതൽ പകൽ ഒന്നുവരെ സംഗീതനാടക അക്കാദമിയിൽ പൊതുദർശനത്തിന് വച്ചു.
മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി ആർ ബിന്ദുവും സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി കെ രാജനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനുവേണ്ടി സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിയും പുഷ്പചക്രം അർപ്പിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ, ശ്രീകുമാരൻ തമ്പി, നടൻ മമ്മൂട്ടി, കലാമണ്ഡലം ഗോപി, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ, പ്രിയനന്ദനൻ, ഔസേപ്പച്ചൻ, വിദ്യാധരൻ, ഷിബു ചക്രവർത്തി, ബാലചന്ദ്ര മേനോൻ, മനോജ് കെ ജയൻ, എം ജി ശ്രീകുമാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആദരാഞ്‌ജലിയർപ്പിച്ചു. പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി റീജണൽ തിയറ്ററിലും ആയിരങ്ങളെത്തി. മകൻ ദിനനാഥ്, സഹോദരൻ കൃഷ്‌ണകുമാർ എന്നിവർ അരികിലുണ്ടായിരുന്നു.
എംഎൽഎമാരായ രമേശ് ചെന്നിത്തല, എ സി മൊയ്തീൻ, പി ബാലചന്ദ്രൻ, മുരളി പെരുനെല്ലി, മേയർ എം കെ വർഗീസ്, സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, വി കെ ശ്രീകണ്ഠൻ എംപി, എൽഡിഎഫ് കൺവീനർ കെ വി അബ്ദുൾ ഖാദർ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുവേണ്ടി സി ആർ വത്സൻ എന്നിവർ ആദരാഞ്‌ജലി അർപ്പിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളി കൃഷ്ണൻ, സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ. രാജേഷ്‌കുമാർ, കേരള ഫോക്‌ലോർ അക്കാദമിക്കുവേണ്ടി പെരിങ്ങോട് ചന്ദ്രൻ എന്നിവർ പുഷ്‌പചക്രം അർപ്പിച്ചു.
മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ മെത്രോപോലീത്ത, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം കെ സുദർശൻ, കെ കെ അനീഷ് കുമാർ, കെടിഡിസി ചെയർമാൻ പി കെ ശശി, ടോഡി ബോർഡ് ചെയർമാൻ യു പി ജോസഫ്, കലക്ടർ അർജുൻ പാണ്ഡ്യൻ, പൊലീസ് കമീഷണർ ആർ ഇളങ്കോ, വി എം സുധീരൻ, ടി ജി രവി, ജയരാജ് വാര്യർ, ലിഷോയ്, പെരുവനം കുട്ടൻ മാരാർ, റഫീഖ് അഹമ്മദ്, ബിജു മേനോൻ, മൃദുല വാര്യർ, പി വി ചന്ദ്രൻ, കല്ലറ ഗോപൻ, അനൂപ് ശങ്കർ, എന്നിവർ ആദരാഞ്‌ജലി അർപ്പിച്ചു.
0 comments