താങ്ങാവുന്നതിലധികം ഖദർധാരികൾ ഇടിച്ചുകയറി; സെക്രട്ടറിയറ്റിൽ ലിഫ്റ്റുകൾ സ്തംഭിച്ചു

Representative Image | AI
തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ സെക്രട്ടറിയറ്റിലേക്ക് ഖദർധാരികളുടെ അനിയന്ത്രിത തള്ളിക്കയറ്റം. സെക്രട്ടറിയറ്റിലെ പ്രവർത്തനങ്ങൾപോലും സ്തംഭിപ്പിക്കുംവിധമാണ് കോൺഗ്രസുകാർ കൈയടക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചെറുതും വലുതമായ നേതാക്കൾ വിവിധ നിയമനങ്ങൾക്കും സ്ഥലംമാറ്റങ്ങൾക്കും മറ്റ് ശുപാർശകൾക്കുമായി ഇടിച്ചുകയറുകയാണ്.
താങ്ങാവുന്നതിലും അധികം ഖദർധാരികൾ തിങ്ങിനിറഞ്ഞതോടെ കഴിഞ്ഞദിവസം അനക്‌സിലെയും സൗത്ത് സാൻഡിവിച്ച് ബ്ലോക്കിലെയും ലിഫ്റ്റുകൾ സ്തംഭിച്ചിരുന്നു. ആറ് പേർക്ക് കയറാവുന്ന ലിഫ്റ്റിൽപോലും ഇരട്ടിയിലേറെ കോൺഗ്രസുകാർ തള്ളിക്കയറുകയായിരുന്നു. രണ്ട് ദിവസത്തിനുശേഷനാണ് ഈ ലിഫ്റ്റുകൾ പ്രവർത്തനസജ്ജമാക്കിയത്. ലിഫ്റ്റ് ഓപ്പറേറ്റർമാരെയടക്കം തള്ളിമാറ്റിയാണ് കോൺഗ്രസുകാർ ലിഫ്റ്റുകൾ കൈയ്യടക്കുന്നത്.
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ സെക്രട്ടറിയറ്റിലെ എല്ലാ ഓഫീസുകളിലും ഖദർധാരികൾ കയറിയിറങ്ങുന്നതിനാൽ ജീവനക്കാർക്ക് ജോലിതടസ്സവുമുണ്ടാകുന്നുണ്ട്. ന്യായമായ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളും ഇവർ ശല്യമാണ്.
മുൻപ് കൃത്യമായ ഏകോപനത്തോടെയും അച്ചടക്കത്തോടെയുമായായിരുന്നു സെക്രട്ടറിയറ്റിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പൊതുജനങ്ങൾക്ക് പാസുമായി വൈകുന്നേരം മൂന്ന് മണി മുതൽ പ്രവേശിക്കാമായിരുന്നു. അതിന് മുൻപ് എത്തേണ്ടവർക്കാണെങ്കിൽ മന്ത്രി ഓഫീസിൽനിന്നും അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് സെക്യൂരിറ്റിയാണ് പ്രവേശനം അനുവദിച്ചിരുന്നത്.
ഇപ്പോൾ വെള്ള വസ്ത്രമിട്ട് വന്നാൽ പാസോ അനുമതിയോ ആവശ്യമില്ലാതെ സെക്രട്ടറിയറ്റിൽ കടന്നുകയറാം. സെക്യൂരിറ്റി ഉദ്യോഗസ്ഥരും കടുത്ത സമ്മർദത്തിലാണ്.










0 comments