എറണാകുളത്ത് പെട്രോൾ പമ്പുകൾ ‘ഒൗട്ട് ഓഫ് സ്‌റ്റോക്ക്’ ആകുന്നു; ജില്ല ഇന്ധനക്ഷാമത്തിലേക്ക്

കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം പെട്രോൾ പമ്പിൽ ഇന്ധനം സ്റ്റോക് ഇല്ലെന്ന് കാണിച്ചു സ്ഥാപിച്ചിരിക്കുന്ന ബോർഡ്
കൊച്ചി: കൊച്ചി നഗരത്തിൽ ഉൾപ്പെടെ പലയിടങ്ങളിലും പമ്പുകളിൽ പെട്രോളും ഡീസലും ഇല്ല. ഇവിടങ്ങളിൽ ‘ ഒൗട്ട് ഓഫ് സ്‌റ്റോക്ക്’ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുപിന്നാലെ വിലവർധനയുണ്ടാകുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പൊടുന്നനെയുള്ള ‘ക്ഷാമം’. ഗതാഗതമേഖലയെയും യാത്രക്കാരെയും പ്രതിസന്ധിയിലാക്കി ജില്ല ഇന്ധനക്ഷാമത്തിലേക്ക് നീങ്ങുകയാണ്.
ഇന്ധനവില കൂട്ടണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യത്തിന് വഴങ്ങിയിരിക്കുകയാണ് കേന്ദ്രം. കമ്പനികൾ ഡീലർമാർക്ക് ആവശ്യപ്രകാരമുള്ള അളവിൽ പെട്രോൾ നൽകുന്നില്ല. ഇന്ധനശേഖരമുള്ള പമ്പുകൾക്ക് നൽകേണ്ടതില്ലെന്ന കമ്പനികളുടെ നിലപാടും തിരിച്ചടിയായിട്ടുണ്ട്. വിലവർധന മുതലെടുക്കാൻ പൂഴ്‌ത്തിവയ്‌ക്കുന്നതാണ് ഇത്രയും രൂക്ഷമായ സാഹചര്യം സൃഷ്ടിച്ചതെന്ന ആക്ഷേപവുമുണ്ട്. ഇന്ധന വിലവർധന ഏതുനിമിഷവും ഉണ്ടാകുമെന്നുകരുതി വാഹനങ്ങൾ ഫുൾ ടാങ്ക് നിറയ്‌ക്കുന്നവരുണ്ട്. കൂടുതൽപേർ ഇത്തരത്തിൽ എത്തുന്നതും പ്രതിസന്ധിയാകും.
അടിക്കടി ദ്രോഹ നടപടികളിലൂടെ ജനത്തെ വലയ്‌ക്കുകയാണ് മോദി സർക്കാർ. കഴിഞ്ഞദിവസം വാണിജ്യ പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടിയത് ഹോട്ടൽ–കാറ്ററിങ് മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. സ്വകാര്യ ഗ്യാസ് ഏജൻസികളിൽനിന്ന് ഇരട്ടിയിലേറെ വില നൽകിയാണ് പല ചെറുകിട കടയുടമകളും തട്ടുകടക്കാരും സിലിണ്ടർ വാങ്ങുന്നത്. സിലിണ്ടറുകൾ കിട്ടാതായതോടെ അമിതവില നൽകി കരിഞ്ചന്തയെ ആശ്രയിക്കാനും നിർബന്ധിതരായി. ഇതിനുപിന്നാലെയാണ് ഇന്ധനവില വർധിപ്പിക്കാനുള്ള നീക്കം.










0 comments