print edition സ്വന്തക്കാർ കുടുങ്ങി; തൂഫാന് വിലങ്ങിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്വന്തക്കാർ എംഡിഎംഎയുമായി പിടിയിലായതിനുപിന്നാലെ ഓപ്പറേഷൻ തൂഫാന് വിലങ്ങിട്ട് സർക്കാർ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് നടപ്പാക്കിയ പദ്ധതിക്കാണ് മൂന്നുമാസം തികയുംമുന്പേ ഇൗ ഗതി. പദ്ധതി ഇനി പെറ്റി കേസുകളിലും ബോധവൽക്കരണത്തിലും ഒതുങ്ങും.
ആദ്യപടിയായി തൂഫാന്റെ നോഡൽ ഓഫീസർ ഐജി പുട്ട വിമലാദിത്യയെ മാറ്റി. ഐജി ആർ നിശാന്തിനിയാണ് പുതിയ ഓഫീസർ. 2011–16ലെ യുഡിഎഫ് കാലത്ത് ബ്ലേഡ് മാഫിയക്കെതിരെ നടപ്പാക്കിയ ഓപ്പറേഷൻ കുബേരയ്‌ക്ക് പൂട്ടുവീണതും എറണാകുളം ജില്ലയിലെ കോൺഗ്രസ് നേതാവിന്റെ അടുപ്പക്കാരനെ തൊട്ടപ്പോഴാണ്.
വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്റർ മുഹമ്മദ് ഹുസൈനും മറ്റൊരു അടുപ്പക്കാരൻ അബ്‌ദുൽ സലാമും കാസർകോട്ട് അറസ്റ്റിലായ ദിവസം ഇവർ ആരെയൊക്കെ വിളിച്ചെന്നതിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇവർ ലഹരി റാക്കറ്റിലെ മുഖ്യകണ്ണികളാണെന്ന് പൊലീസ് ഇന്റലിജൻസിന് ലഭിച്ച വിവരം ശരിവയ്‌ക്കുന്നതായിരുന്നു കോൾ ലിസ്റ്റ്.
ഇക്കാര്യം ഇന്റലിജൻസ് വഴി ആഭ്യന്തര വകുപ്പിന്റെ ഉന്നതരിലെത്തി. ഫോൺകോളും പണമിടപാടും പരിശോധിച്ചാൽ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കടക്കം എത്തിയേക്കുമെന്ന് പൊലീസ് ഭയക്കുന്നു. അതോടെ തൂഫാന് വിലങ്ങിടാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരുടെയും കോൾ വിവരവും പണമിടപാടും കൂടുതൽ പരിശോധിക്കേണ്ടതില്ലെന്നാണ് കാസർകോട് പൊലീസിന് ലഭിച്ച നിർദേശം.
ഓപ്പറേഷൻ തൂഫാനിൽ ശക്തമായ നടപടി സ്വീകരിച്ച ഐജിയാണ് നോഡൽ ഓഫീസറായിരുന്ന പുട്ട വിമലാദിത്യ. ഇദ്ദേഹത്തെ ആദ്യം പൊലീസ് ആസ്ഥാനത്തുനിന്ന് സൗത്ത് സോണിലേക്ക് മാറ്റി. ജോലിത്തിരക്കെന്ന് പറഞ്ഞാണ് നോഡൽ ഓഫീസർ സ്ഥാനത്തുനിന്നും മാറ്റിയത്. എന്നാൽ, വിമലാദിത്യ ഒന്നര മാസം അവധിയായതിനാൽ മറ്റൊരാളെ ചുമതലയേൽപ്പിച്ചെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാദം.









0 comments