ഒരു വികസനവും അനുവദിക്കില്ലെന്ന് പറയുന്ന പ്രതിപക്ഷം കേരളത്തിൽ മാത്രമേ ഉണ്ടാകൂ: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഒരു വികസനപ്രവർത്തനവും നടത്താൻ അനുവദിക്കില്ലെന്ന് പറയുന്ന പ്രതിപക്ഷം ലോകത്ത് കേരളത്തിൽ മാത്രമേ ഉണ്ടാകുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ശശി തരൂർ സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ പിന്തുണച്ചത് സാധാരണ ഒരു പ്രതിപക്ഷം ചെയ്യേണ്ട ധർമമാണ്. സിപിഐ എമ്മും ഇടതുപക്ഷവും സ്വീകരിക്കുന്ന നിലപാടുകളിലും പ്രവർത്തനങ്ങളിലും പങ്കുചേരാനുള്ള മാനസികാവസ്ഥയോടെ വരുന്ന ആരെയും പാർടി സ്വാഗതം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി.
ശശി തരൂർ ഇപ്പോഴും കോൺഗ്രസിന്റെ പ്രമുഖനായ നേതാവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പലപ്പോഴും പ്രശംസിക്കുന്നുമുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ അദ്ദേഹം സിപിഐ എമ്മുമായി സഹകരിക്കും എന്ന പ്രചാരവേല നടത്തുന്നതിൽ അടിസ്ഥാനമൊന്നുമില്ല.
സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിരവധിപേർക്ക് താമ്രപത്രം ഉൾപ്പെടെയുള്ള ബഹുമതികൾ നൽകിയിരുന്നു. അന്ന്, ബഹുമതികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവായി കണ്ടകാര്യം പാർടി എന്ന നിലയിൽ തീരുമാനിച്ച് വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യേണ്ടുന്ന ഒന്നല്ല എന്നതാണ്. വ്യക്തിസ്വാതന്ത്ര്യത്തോടെ ഓരോരുത്തർക്കും അവരുടെ നിലപാട് സ്വീകരിക്കാൻ അനുവാദമുണ്ട്. അന്ന് താമ്രപത്രം വാങ്ങിയവരും വാങ്ങാത്തവരമുണ്ട്.
പിന്നീടാണ് സർക്കാർ വിവിധി മേഖലകളിൽ സംഭാവന നൽകിയവരെ ആദരിക്കാൻ വിശിഷ്ട ബഹുമതികൾ നൽകിത്തുടങ്ങിയത്. ഇഎംഎസിന് ബഹുമതി ലഭിച്ചപ്പോൾ അദ്ദേഹം അത് നിരസിച്ചു. ജ്യോതിബസുവും ബുദ്ധദേവ് ഭട്ടാചാര്യവും സമാനമായി നിരസിച്ചു.
വി എസ് അച്യുതാനന്ദന് മരാണാനന്തര ബഹുമതിയായാണ് ഇപ്പോൾ പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്. വി എസിന്റെ കുടുംബം അത് സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ സന്തോഷത്തോടൊപ്പം പാർടിയും പങ്കുചേരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments