print edition ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ 50 ലക്ഷം തട്ടിയതായി പരാതി

കോവളം: ഓൺലൈൻ ട്രേഡിങ് എന്നപേരിൽ പൂവാർ സ്വദേശിയിൽനിന്ന് അരക്കോടി തട്ടിയെടുത്തതായി പരാതി. ഗവ. ആശുപത്രിക്കുസമീപം എരിക്കലുവിള ജിബി ഭവനിൽ ജോർജ് എലിയാസിനാ (61)ണ് പണം നഷ്‌ടപ്പെട്ടത്. ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ 50.75 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
ഡിസംബർ 31 മുതൽ ഫെബ്രുവരി 3 വരെയുള്ള വിവിധ ദിവസങ്ങളിലായാണ് പണം നഷ്‌ടപ്പെട്ടത്. ‘അചിന്ത്യ സെക്യൂരിറ്റീസ് ലിമിറ്റഡ്' എന്ന കമ്പനിയുടെ വ്യാജ പ്രൊഫൈലുണ്ടാക്കിയായിരുന്നു തട്ടിപ്പ്.
നിക്ഷേപിക്കുന്ന തുക അനുസരിച്ച് വൻ ലാഭം ലഭിക്കുമെന്ന് കമ്പനി നൽകിയ വാഗ്ദാനം വിശ്വസിച്ചതാണ് വിനയായത്. എസ്ബിഐ പൂവാർ ശാഖയിലെ അക്കൗണ്ടിൽനിന്ന് 22.75 ലക്ഷം രൂപയും കോട്ടക് ബാങ്ക് പൂവാർ ശാഖയിൽനിന്ന് 28 ലക്ഷം രൂപയും ജോർജ് അയച്ചുകൊടുത്തു. വ്യാജ മൊബൈൽ ആപ്ലിക്കേഷനും തട്ടിപ്പുകാർ ജോർജിന് നൽകിയിരുന്നു.
ലാഭം ഉണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങൾ ഈ മൊബൈൽ ആപ്ലിക്കേഷനിൽ മെസേജുകളായി ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചപ്പോൾ അടുത്ത ദിവസം അത് 1.75 ലക്ഷം രൂപ ആയതായി ആപ്ലിക്കേഷനിൽ കാണിച്ചു. ഇതോടെയാണ് കൂടുതൽ പണം നിക്ഷേപിച്ചത്. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് അവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് പൊലീസിനെ സമീപിച്ചത്










0 comments